സുമനസ്സുകളുടെ സഹായം; പാത്തുണ്ണിക്ക് പുതിയ വീടൊരുങ്ങി
പൊന്നാനി: കിടപ്പിലായ മകളെയും ഭിന്നശേഷിക്കാരിയായ കൊച്ചുമകളെയും ചേർത്തു പിടിക്കുന്ന ഇൗ വല്ല്യുമ്മയ്ക്ക് സ്വന്തം വീട്ടിൽ ഇനി സമാധാനമായി ഉറങ്ങാം..
സ്വന്തമായി വീടില്ലാത്തതിന്റെ വേദനയിൽ മനമുരുകി കഴിഞ്ഞിരുന്ന പുറങ്ങ് വടക്കേതിൽ പാത്തുണ്ണിക്ക് പുതിയ വീടൊരുങ്ങി. കിടപ്പിലായ മകളെയും ഭിന്നശേഷിക്കാരിയായ കൊച്ചുമകളെയും നോക്കുന്ന പാത്തുണ്ണിക്ക് സ്വന്തമായി വീടുണ്ടായിരുന്നില്ല. 2 വർഷം മുൻപ് ‘മനോരമ’ ഇവരുടെ ദുരിതത്തെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണൻ ഇവരുടെ വീട്ടിലെത്തി വീടൊരുക്കാൻ മുന്നിട്ടിറങ്ങി.
തൊട്ടുപിന്നാലെ ജീവകാരുണ്യ പ്രവർത്തകൻ നാസർമാനുവും ശ്രീകാന്ത് കേച്ചേരിയും ചേർന്ന് വീടിന്റെ നിർമാണം ഏറ്റെടുത്തു. അങ്ങനെ സുമനസ്സുകളുടെ സഹായത്തോടെ പുതിയ വീടൊരുങ്ങി. ഇന്നലെ നാസർ മാനു വീടിന്റെ താക്കോൽ പാത്തുണ്ണിക്ക് കൈമാറി. 82 പിന്നിട്ട പാത്തുണ്ണിയാണ് കിടപ്പിലായ മകളെയും കൊച്ചുമകളെയും നോക്കുന്നത്. കെ.സി.കുഞ്ഞുകുട്ടി, പി.കെ.നിഹാൽ, പ്രമോദ് ചെറായി, സലീം വയനാട് എന്നിവർ പുറങ്ങിലെ വീട്ടിലെത്തി.