സ്കൂളിലെ ഉച്ചഭക്ഷണത്തിനുള്ള അരി മറിച്ചുവില്‍ക്കാന്‍ ശ്രമം; അധ്യാപകരടക്കം മൂന്നുപേര്‍ അറസ്റ്റില്‍
മലപ്പുറം: സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിന് സർക്കാർ നൽകിയ അരി മറിച്ചുവിൽക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേരെ കൊളത്തൂർ പോലീസ് അറസ്റ്റുചെയ്തു. കുറുവ എ.യു.പി. സ്കൂളിലെ കുട്ടികൾക്കു നൽകാനുള്ള ഉച്ചഭക്ഷണത്തിന്റെ അരിയാണ് മറിച്ചുവിൽക്കാൻ ശ്രമിച്ചത്.
പ്രഥമാധ്യാപകൻ വേങ്ങശ്ശേരി മഹബൂബ്, ഭക്ഷണച്ചുമതലയുള്ള അധ്യാപകൻ അഷറഫ് മുല്ലപള്ളി, വാഹന ഡ്രൈവർ കാച്ചിനിക്കാട് സ്വദേശി കരുവള്ളി സക്കീർ എന്നിവരെയാണ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ സ്കൂളിൽനിന്ന് ഗുഡ്സ് ഓട്ടോയിൽ പത്തിലേറെ ചാക്ക് അരി മക്കരപ്പറമ്പിലെ മൊത്തവിൽപ്പനക്കടയിൽ എത്തിച്ച് മാറ്റുന്നതിനിടെ വാഹനം പിന്തുടർന്നെത്തിയ നാട്ടുകാർ പിടികൂടുകയായിരുന്നു.കൊളത്തൂർ പോലീസ് സംഭവസ്ഥലത്തെത്തി മൂവരെയും കസ്റ്റഡിയിലെടുത്ത് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം വി. രമേശൻ, എ.ഇ.ഒ. മിനി ജയൻ, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഓഫീസർമാരായ ജയരാജൻ, സംഗീത എന്നിവർ സ്കൂൾ സന്ദർശിച്ച് പരിശോധന നടത്തി.