വെള്ളക്കെട്ട് ;രണ്ട് കുടുംബങ്ങൾ വീടൊഴിഞ്ഞു
പെരുമ്പടപ്പ്: പഞ്ചായത്തിലെ അയിരൂർ ഗവർണർ ലക്ഷം വീട് കോളനിയിൽ വെള്ളക്കെട്ട്. രണ്ട് കുടുംബങ്ങൾ വീടൊഴിഞ്ഞു. അഞ്ചിലധികം വീടുകളാണ് വെള്ളക്കെട്ടിലായത്. കോളനിക്ക് സമീപത്തെ പാടങ്ങൾ മണ്ണിട്ട് നികത്തുകയും പുതിയതായി നിർമിച്ച കോൺക്രീറ്റ് റോഡും കാരണമാണ് വെള്ളം ഒഴിഞ്ഞുപോകാത്തതെന്നാണ് നാട്ടുകാർ പറയുന്നത്.
മഴ കനത്താൽ വെള്ളം വീടിനകത്തേക്ക് കയറുമെന്ന സ്ഥിതിയാണ്. ഇതിനുപുറമെ മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീടുകളിലാണ് താമസം. ഫ്ലാറ്റ് നിർമിക്കാനായി സ്ഥലം 2018ൽ സ്ഥലം ഗവർണർ ലക്ഷം വീട് കോളനി പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെയാണ് ദുരിതം ആരംഭിച്ചത്. ഗവർണർ ലക്ഷം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റ് നിർമാണം മുടങ്ങിയതോടെ മറ്റു സർക്കാർ സഹായങ്ങളും ലഭ്യമല്ല. ലൈഫ് പദ്ധതിയോ മറ്റു പദ്ധതി പ്രകാരമോ വീട് നിർമിക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. 26 കുടുംബങ്ങളാണ് കോളനിയിൽ താമസം. ഇതിൽ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം ഓല വീടുകളാണ്. വർഷങ്ങൾക്ക് മുമ്പ് സ്വകാര്യവ്യക്തി സ്ഥലം നൽകിയതോടെയാണ് ഈ കുടുംബങ്ങൾ ഭൂമിയിൽ താമസമാക്കിയത്. മഴ ഇനിയും ശക്തമായാൽ ചോർന്നൊലിക്കുന്ന വീടുകളിലേക്ക് വെള്ളം ഇരച്ചു കയറുമെന്ന ഭീതിയിലാണ്.