MALAPPURAM

എസ്.എസ്.എല്‍.സി ജയിച്ച എല്ലാവര്‍ക്കും ഉപരിപഠന സൗകര്യം ഉറപ്പാക്കണം- മലപ്പുറം ജില്ലാ വികസന സമിതി

ജില്ലയില്‍ നിന്നും എസ്.എസ്.എല്‍.സി വിജയിച്ച എല്ലാവര്‍ക്കും ഉപരിപഠന സൗകര്യം ഉറപ്പാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. സീറ്റ് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ 30 ശതമാനം അധികം സീറ്റുകള്‍ അനുവദിക്കുകയാണ് മുന്‍ വര്‍ഷങ്ങളില്‍ ചെയ്തത്. അധിക ബാച്ചുകള്‍ അനുവദിച്ച് ജില്ലയിലെ ഹയര്‍സെക്കന്ററി പഠനരംഗത്തെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭൗതിക സാഹചര്യങ്ങളുടെ അഭാവം കാരണം എയ്ഡഡ് സ്‌കൂളുകള്‍ സീറ്റ് വര്‍ധന നടപ്പാക്കാറില്ല. നടപ്പാക്കുന്ന സ്‌കൂളുകളില്‍ ഒരു ക്ലാസ്സില്‍ 70 കുട്ടികള്‍ വരെ ഇരുന്ന് പഠിക്കേണ്ട സ്ഥിതിയുണ്ടാകുന്നു. എന്നാൽ മറ്റു ജില്ലകളിൽ ഹയർ സെക്കൻഡറി ക്ലാസുകളിൽ കുറച്ചു കുട്ടികളാണ് പഠിക്കുന്നത്. പരിഹരിക്കണമെന്നും യോഗത്തിൽ എംഎൽഎമാർ ആവശ്യപ്പെട്ടു.
ജില്ലയിൽ നിന്ന് പത്താംതരം വിജയിച്ച പരമാവധി പേർക്ക് ഉപരിപഠനത്തിന് സൗകര്യമുണ്ടെന്ന് ഹയർ സെക്കൻഡറി മേഖല ഉപ ഡയറക്ടർ യോഗത്തിൽ അറിയിച്ചു. 77,800 പേരാണ് ജില്ലയിൽ നിന്നും എസ്എസ്എൽസി വിജയിച്ചത്. 30% സീറ്റ് വർദ്ധനയും അന്നേരുടെ ബാച്ചുകളും കൂട്ടുമ്പോൾ ഇവർക്കായി 66,846പ്ലസ് വൺ സീറ്റുകൾ ജില്ലയിലുണ്ട്. വിഎച്ച്എസ്ഇ, ടെക്നിക്കൽ ഹയർസെക്കൻഡറി, പോളിടെക്നിക്, ഐടിസി/ ഐടിഐ, ഐ എച്ച് ആർ ഡി വിഭാഗങ്ങളിലായി 8590 സീറ്റുകളും ജില്ലയിലുണ്ട്. വിജയിച്ചവരുടെ എണ്ണവുമായി താരതമ്യം ചെയ്താൽ 200391 സീറ്റുകളുടെ കുറവാണ് ജില്ലയിലുള്ളതെന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു. നിലവിൽ ജില്ലയിൽ നിന്നും പത്താംതരം പാസായവർക്ക് ഉപരിപഠനത്തിന് ലഭ്യമായ സീറ്റുകളുടെ എണ്ണവും കഴിഞ്ഞ വർഷത്തെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങളും പരാതികളും കൂടി പരിശോധിച്ചു ബുധനാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ മന്ത്രി വി അബ്ദുറഹ്മാൻ ഹയർസെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. ഒഴിഞ്ഞുകിടക്കുന്ന ഹയർസെക്കൻഡറി ബാച്ചുകൾ കണ്ടെത്തി സീറ്റ് കുറവുള്ള ജില്ലകളിലേക്ക് മാറ്റുകയാണ് സർക്കാർ നയം എന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. ചേളാരി ഐഒസി ബോട്ട്ലിംങ് പ്ലാന്റിൽ നിന്നും പാചകവാദകവുമായി പോകുന്ന വാഹനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്നും ദുരന്ത സാധ്യത മുന്നിൽകണ്ട് ജില്ലാ ഭരണകൂടം ഇടപെടണമെന്നും പി അബ്ദുൽ ഹമീദ് എംഎൽഎ ആവശ്യപ്പെട്ടു. തിരൂർ സബ് കളക്ടറുടെ നേതൃത്വത്തിൽ പോലീസ്, ഫയർഫോഴ്സ്,സിവിൽ സപ്ലൈസ് വകുപ്പുകൾ അടങ്ങിയ സംഘം ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ വി. ആർ പ്രേംകുമാർ നിർദ്ദേശം നൽകി.
സ്കൂൾ പ്രവർത്തിസമയം തുടങ്ങുന്ന രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് ക്ലാസുകൾ അവസാനിക്കുന്ന നാല് മുതൽ 6 വരെയും സമയങ്ങളിൽ ടിപ്പറുകൾ ഓടരുതെന്ന് ഉത്തരവ് പാലിക്കുന്നുണ്ടെന്ന് കാര്യം പോലീസും ഗതാഗത വകുപ്പും ഉറപ്പാക്കണമെന്ന് കെ പി എ മജീദ് എംഎൽഎ ആവശ്യപ്പെട്ടു. പൊന്നാനി നിളയോര പാതയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. വികസന സമിതി യോഗങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ അലംഭാവം കാണിക്കരുതെന്ന് അഡ്വക്കേറ്റ് യു എ ലത്തീഫ് എംഎൽഎ ആവശ്യപ്പെട്ടു.
താലൂക്ക് തലങ്ങളിൽ നടന്ന ‘കരുതലും കൈത്താങ്ങും ‘പൊതുജന പരാതി പരിഹാര അദാലത്തിൽ ലഭിച്ച അപേക്ഷകളിൽ ജൂൺ 30ന് ഉള്ളിൽ നടപടിയെടുത്ത റിപ്പോർട്ട് കൈമാറണമെന്ന് വിവിധ വകുപ്പുകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. തദ്ദേശ വകുപ്പ്, സിവിൽ സപ്ലൈസ്, കെഎസ്ഇബി,വനംവകുപ്പ്, പൊതുമരാമത്ത് വകുപ്പുകളും ആയി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചതിൽ ഏറെയും.റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ ബന്ധപ്പെട്ട താലൂക്ക് ചാർജ് ഓഫീസർമാരും അടിയന്തരമായി നടപടികൾ സ്വീകരിക്കണം. ജില്ലാ വികസന സമിതി യോഗങ്ങളിൽ എംഎൽഎമാർ മുൻകൂട്ടി ചോദിച്ച ചോദ്യങ്ങൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ മറുപടി ലഭ്യമാക്കണം. പുതിയ അധ്യായന വർഷം ആരംഭിച്ച സാഹചര്യത്തിൽ വിദ്യാലയ പരിസരങ്ങളിലും മറ്റും ലഹരി ഉപയോഗം കണ്ടെത്താൻ പോലീസും എക്സൈസും സംയുക്തമായി റെയ്ഡുകൾ നടത്തണം. 2022 നവംബർ ഒന്നു മുതൽ 2023 മെയ് 30 വരെയുള്ള കാലയളവിൽ ജില്ലയിൽ 1200 ലേറെ ഇ -പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ദുരന്ത നിവാരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഭാഗമായി വില്ലേജ് തല ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റികൾ ചേരുന്നതിന് പ്രദേശത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഉതകുന്നതും ഗ്രാമപഞ്ചായത്ത് തലത്തിൽ വാങ്ങാവുന്നതുമായ ഉപകരണങ്ങൾ വാങ്ങുന്നതിനും നടപടികൾ സ്വീകരിച്ചതായും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു. പരപ്പനങ്ങാടി- നാടുകാണി സംസ്ഥാനപാത നവീകരണം പുനരാരംഭിക്കുവാൻ ഉള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു.
എംഎൽഎമാരായ പി ഉബൈദുള്ള,പി അബ്ദുൽ ഹമീദ്,പ്രൊഫ:ആബിദ് ഹുസൈൻ തങ്ങൾ,ടിവി ഇബ്രാഹിം,കുറുക്കോളി മൊയ്തീൻ,അഡ്വ: യു എ ലത്തീഫ്, കെ പി എ മജീദ്, സബ് കളക്ടർമാരായ ശ്രീധന്യ സുരേഷ്, സച്ചിൻ കുമാർ യാദവ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എൻ. എം മെഹറലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ജില്ലാ പ്ലാനിംഗ് ഓഫീസർ എ. എം സുമ. ഇ ടി, പി വി അബ്ദുൽ വഹാബ് എംപിയുടെ പ്രതിനിധി അഡ്വക്കേറ്റ് സിദ്ദിഖ്, മുഹമ്മദ് ബഷീർ എംപിയുടെ പ്രതിനിധി അഷ്റഫ് കോക്കൂർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. 2022 23 വർഷത്തെ പദ്ധതി നിർവഹണത്തിൽ മലപ്പുറം ജില്ലയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുക്കുന്നതിൽ പങ്കുവഹിച്ച ജില്ലയിലെ എംപിമാർ എംഎൽഎമാർ തുടങ്ങിയവർക്ക് വിവിധ വകുപ്പുകൾക്കുള്ള പ്രശംസ പത്രവും യോഗത്തിൽ വിതരണം ചെയ്തു. താനൂർ ബോട്ടപകട സമയത്ത് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരെയും ഉദ്യോഗസ്ഥരെയും യോഗം അഭിനന്ദിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button