MALAPPURAM

സിദ്ദിഖ് കൊലപാതകം; ‘ഞാനാരെയും കൊന്നിട്ടില്ല, എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി’; ഹണിട്രാപ്പ് അല്ലെന്ന് ഫര്‍ഹാന

ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ പുതിയ തുറന്നുപറച്ചിലുമായി പ്രതികളിലൊരാളായ ഫർഹാന. താൻ കൊന്നിട്ടില്ലെന്നും എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണെന്നും ഫർഹാന പറഞ്ഞു. കൃത്യം നടക്കുമ്പോൾ മുറിയിലുണ്ടായിരുന്നു. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേർന്നാണ്. ഷിബിലിക്കും ആഷിക്കിനും ഒപ്പം നിന്നു. ഹണി ട്രാപ് അല്ലെന്നും ഫർഹാന പറഞ്ഞു. ഹണിട്രാപ്പാണോ എന്ന ചോദ്യത്തിന് അത് പച്ചക്കള്ളമാണെന്നും താനയാളുടെ കയ്യിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നുമായിരുന്നു ഫർഹാനയുടെ മറുപടി.  ഷിബിലിയും സിദ്ദീഖുo തമ്മിലുള്ള റൂമിൽ വച്ചു തർക്കം ഉണ്ടായിരുന്നു എന്നും ഫർഹാന വെളിപ്പെടുത്തി. 
പ്രതി ഫർഹാനയുടെ വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതക സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രം കൊലയ്ക്ക് ശേഷം വീടിന്റെ പിറകിൽ കൊണ്ടുവന്നു കത്തിച്ചിരുന്നു. ഷിബിലിയും ഫർഹാനയും ധരിച്ച വസ്ത്രം ആണ് കത്തിച്ചത്. വസ്ത്രങ്ങളുടെ അവശിഷ്ടം പോലീസ് കണ്ടെടുത്തു. പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. തെളിവെടുപ്പിനെത്തിയപ്പോൾ പൊലീസ് വാഹനത്തിനുള്ളിൽ വെച്ചാണ് ഫർഹാനയുടെ പ്രതികരണം പുറത്തുവന്നിട്ടുള്ളത്. ഹോട്ടല്‍ വ്യാപാരി സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടല്‍ ഡി കാസ ഇന്‍ പ്രവര്‍ത്തിച്ചത് യാതൊരു അനുമതിയും ഇല്ലാതെയെന്ന് കണ്ടെത്തല്‍. കോര്‍പ്പറേഷന്‍ ലൈസന്‍സോ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിയോ ഇല്ലാതെയായിരുന്നു പ്രവര്‍ത്തനം. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. 
അതേസമയം, സിദ്ധിഖ് നേരിട്ടത് ക്രൂര മര്‍ദ്ദനമെന്ന് കസ്റ്റഡി അപേക്ഷ വ്യക്തമാക്കുന്നു. ഹോട്ടല്‍ മുറിയില്‍ വെച്ച് ഷിബിലി സിദ്ധിഖിന്റെ കഴുത്തില്‍ കത്തി കൊണ്ടു വരച്ചു. നിലത്തു വീണ സിദ്ധിഖിന്റെ നെഞ്ചില്‍ ആഷിക് ചവിട്ടി. മൃതദേഹം മൂന്നായി മുറിച്ചു പ്രതികള്‍ മുറി കഴുകി വൃത്തിയാക്കിയെന്നും കസ്റ്റഡി അപേക്ഷയില്‍ വിശദമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button