തൃത്താല മേഖലയിൽ കന്നുകാലികളിൽ ചർമമുഴ രോഗം; ക്ഷീരകർഷകർ പ്രതിസന്ധിയിൽ
കുമരനല്ലൂർ : തൃത്താല മേഖലയിൽ കന്നുകാലികളിൽ ചർമമുഴ രോഗം വർധിക്കുന്നത് ക്ഷീരകർഷകർക്കു തിരിച്ചടിയാകുന്നു. ശരീരം മുഴുവൻ പൊങ്ങി വരുന്ന മുഴകൾ മൃഗങ്ങളെ ഏറെ അസ്വസ്ഥരാക്കുന്നു.മുഴകൾ പൊട്ടി വ്രണങ്ങളിൽ അണുബാധയുണ്ടാവാനും പഴുക്കാനുമുള്ള സാധ്യതയും കൂടുതലാണ്. മുറിവുണങ്ങി പൂർവസ്ഥിതിയിലെത്താൻ ചികിത്സയ്ക്ക് വലിയ തുക തന്നെ കർഷകർ കണ്ടെത്തേണ്ട സാഹചര്യമാണ്. അസുഖം വന്ന പശുക്കളിൽ പാലുൽപാദനത്തിൽ ഗണ്യമായി കുറവു വരുന്നുണ്ട്. ഇതും കർഷകർക്ക് വലിയ തിരച്ചടിയാണ്.വായുവിലൂടെയും പകരുന്നതിനാൽ അസുഖം കണ്ടെത്തിയ പശുക്കളെ ഉടൻ തന്നെ മറ്റുള്ളവയിൽ നിന്നു മാറ്റി കെട്ടാൻ ശ്രദ്ധിക്കണം.ബ്ലീച്ചിങ് പൗഡറും മറ്റു ഉപയോഗിച്ച് തൊഴുത്തിൽ ശുചീകരണവും നടത്തുന്നത് നല്ലതാണെന്നും വിദഗ്ധർ പറയുന്നു. വൈറൽ രോഗമായ ഇതിനു പ്രതിരോധ കുത്തിവയ്പ്പ് തന്നെയാണ് പ്രതിവിധിയെന്നു മൃഗചികിത്സാ രംഗത്തെ വിദഗ്ധർ സൂചിപ്പിച്ചു.രോഗം മരണകാരണമാകാറില്ലെങ്കിലും ശരിയായ ചികിത്സ യഥാസമയം ലഭ്യമാക്കിയില്ലെങ്കിൽ ഗുരുതരമായേക്കും. രോഗം ബാധിച്ച പശുക്കൾക്കും കിടാരികൾക്കും മതിയായ ചികിത്സയും മരുന്നും പ്രതിരോധ കുത്തിവയ്പ്പുകളും മൃഗാശുപത്രികൾ വഴി സൗജന്യമായി ലഭ്യമാക്കാൻ ത്രിതല പഞ്ചായത്ത് അധികൃതരും സർക്കാരും തയാറാകണമെന്നും അസുഖം ബാധിച്ച് നഷ്ടം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് ക്ഷീരകർഷകർ ആവശ്യപ്പെടുന്നത്.