എടപ്പാൾ പൂരാടവാണിഭം ഇക്കുറിയും പൊടിപൊടിക്കും


എടപ്പാൾ : ഓണക്കാലത്തൊരു വാണിഭം, അതും അത്തത്തിനും തിരുവോണത്തിനുമിടയിൽ വരുന്നൊരു നക്ഷത്രത്തിന്റെ പേരിൽ. പതിറ്റാണ്ടുകളായി നടന്നുവരുന്ന പൂരാടവാണിഭത്തിനുള്ള ഒരുക്കം എടപ്പാളിൽ ഇത്തവണയുമാരംഭിച്ചു.
കൊടുക്കൽ വാങ്ങൽ വ്യവസ്ഥ (ബാർട്ടർ സമ്പ്രദായം) നിലനിന്ന നാണയങ്ങളും കറൻസികളുമില്ലാതിരുന്ന കാലഘട്ടത്തിലാരംഭിച്ചതാണ് പൂരാടവാണിഭമെന്നാണ് വിശ്വാസം.
മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ കർഷകരും മത്സ്യത്തൊഴിലാളികളും അവരവരുടെ ഉത്പന്നങ്ങൾ ഓണത്തിന് മുന്നോടിയായി ഇവിടെയെത്തിക്കും. അവർക്കാവശ്യമായ ഉത്പന്നങ്ങൾ തിരിച്ചുവാങ്ങി ഓണമാഘോഷിച്ചിരുന്നത് ഈ വാണിഭത്തിലൂടെയായിരുന്നു.
കാലം മാറുകയും നാടെങ്ങും അങ്ങാടികളേറുകയും ചെയ്തതോടെ പൂരാടവാണിഭത്തിന്റെയും പ്രൗഢിയില്ലാതായെങ്കിലും ഇപ്പോഴും ഒരാചാരം പോലെ അത് നടന്നുവരുന്നു.
കാഴ്ചക്കുലകളാണ് ഇപ്പോൾ പ്രധാനമായും ഇവിടുത്തെ ആകർഷണം. ഗുരുവായൂരടക്കമുള്ള ക്ഷേത്രങ്ങളിലെല്ലാം കാഴ്ചക്കുല സമർപ്പിക്കാൻ ഭക്തർ ഇവിടെയെത്തിയാണ് ലക്ഷണമൊത്ത കുലകൾ സ്വന്തമാക്കുന്നത്.
