PONNANI

പൊന്നാനിയിൽ കുടിവെള്ളം കിട്ടാക്കനി; മുപ്പതോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു

പൊന്നാനി: പൊന്നാനിയില്‍ കടലാക്രമണത്തില്‍ വീടും സ്ഥലവും നഷ്ടമായ കടലോരവാസികള്‍ രണ്ട് മാസത്തോളമായി കുടിവെള്ളത്തിനു അലയുന്നു. പൊന്നാനി നഗരസഭയിലെ അലിയാര്‍ പള്ളിക്ക് സമീപത്തെ മുപ്പതോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. രണ്ട് മാസം മുമ്പുണ്ടായ കടലാക്രമണത്തിലാണ് കടലോരത്തെ കുടിവെള്ള പൈപ്പുകള്‍ പൊട്ടി ശുദ്ധജല വിതരണം തകരാറിലായത്. ഇതോടെ ശുദ്ധജലം മേഖലയില്‍ കിട്ടാക്കനിയായി.

പ്രദേശവാസികള്‍ വാട്ടര്‍ അതോറിയില്‍ ബന്ധപ്പെട്ടപ്പോള്‍ അഞ്ച് ദിവസത്തിനകം പൊട്ടിയ പൈപ്പ് പുനസ്ഥാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മാസം രണ്ട് പിന്നിട്ടിട്ടും, കുടിവെള്ള സംവിധാനം പുന:സ്ഥാപിച്ചില്ല. ഇതോടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് വരെ വെള്ളമില്ലാതെ പ്രയാസത്തിലായിരിക്കുകയാണ് ഈ കുടുംബങ്ങള്‍. കടലാക്രമണത്തെ തുടര്‍ന്ന് വീടുകളിലെ കിണറുകളില്‍ ഉപ്പ് വെള്ളം മാത്രമാണ് ലഭിക്കുന്നത്. ശുദ്ധജലത്തിന് ഏക ആശ്രയമായിരുന്ന പൈപ്പുകളാണ് കടലാക്രമണത്തില്‍ നഷ്ടമായത്. ഈ ഭാഗത്തെ റോഡും കടലാക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

തകര്‍ന്ന കുടിവെള്ള വിതരണ സംവിധാനം പുന:സ്ഥാപിക്കാന്‍ ഒന്നര ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് വാട്ടര്‍ അതോറിറ്റി പ്രദേശവാസികളെ അറിയിച്ചത്. എന്നാല്‍, പല തവണ അധികൃതരെ ബന്ധപ്പെട്ടിട്ടും കുടിവെള്ളം മാത്രം കിട്ടാക്കനിയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുടിവെള്ളത്തിനായി പ്രദേശവാസികള്‍ നെട്ടോട്ടമോടുന്നതിനിടെ സമീപത്തെ കടലിനോട് ചേര്‍ന്നുള്ള തകര്‍ന്ന പൈപ്പ് വഴി കഴിഞ്ഞ രണ്ട് മാസമായി വെള്ളം പാഴാകുന്നതിനും പരിഹാരമായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button