സ്കൂളുകൾക്കു സമീപം ലഹരി വിൽപന; പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പൊലീസ്
എടപ്പാൾ: സ്കൂളുകൾക്ക് സമീപം ലഹരി വിൽപന നടത്തുന്ന സംഘങ്ങളെ കുരുക്കാൻ പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. സ്കൂളുകൾക്ക് സമീപം മഫ്തി പൊലീസിനെ നിയോഗിക്കും. പ്രത്യേക സ്ക്വാഡുകളായി തിരിച്ചാണ് പ്രവർത്തനം. അധ്യാപകരെയും രക്ഷിതാക്കളെയും വിശ്വാസത്തിലെടുത്താണ് പ്രവർത്തനം ഏകോപിപ്പിക്കുക. വീടുകളിൽ എത്തിയാൽ കുട്ടികൾ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ടോ, ഏറെ സമയം മുറിയിൽ വാതിലടച്ച് ഇരിക്കുന്നുണ്ടോ എന്നെല്ലാം നിരീക്ഷിക്കാൻ രക്ഷിതാക്കളോട് ആവശ്യപ്പെടും.
ഇങ്ങനെ കണ്ടെത്തുന്ന കുട്ടികളെ പ്രത്യേകം നിരീക്ഷിച്ച് ഇവരുടെ കൂട്ടുകാർ ആരെല്ലാമെന്ന് കണ്ടെത്തി ലഹരി ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഇതിന് തടയിടും. ഇവർക്ക് ലഹരി എത്തിച്ച് നൽകുന്നവരെ പിടികൂടുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വർഷങ്ങൾക്ക് മുൻപ് എടപ്പാളിലെ ഒരു സ്കൂളിൽ വിദ്യാർഥിയുടെ മാതാവ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വൻ ലഹരി മാഫിയ സംഘത്തെ പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നു. വിവരങ്ങൾ കൈമാറുന്നവരുടെ വിവരങ്ങൾ രഹസ്യമായിരിക്കും.