എ.എ റഹീം സിപിഐഎം രാജ്യസഭാ സ്ഥാനാർത്ഥി
തിരുവനനന്തപുരം: സിപിഐഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ഡിവൈഎഫ്ഐ നേതാവ് എ.എ റഹീമിനെ നിശ്ചയിച്ചു. ഇന്ന് ചേർന്ന അവെയ്ലബിൾ സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊണ്ടത്.
21ന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടതുകൊണ്ട് തന്നെ തീരുമാനം വേഗത്തിലാക്കുകയായിരുന്നു. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആയിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയെന്നാണ് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞിരുന്നത്.
ഏറെക്കാലമായി ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ റഹീം അടുത്ത കാലത്താണ് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റാകുന്നത്. 2011 ൽ വർക്കലയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും കോൺഗ്രസിലെ വർക്കല കഹാറിനോട് പരാജയപ്പെട്ടിരുന്നു. നിയമത്തിലും ജേർണലിസത്തിലും ബിരുദമുള്ള റഹിം കുറച്ചു കാലം കൈരളി ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന സമിതി അംഗമായിരുന്ന അമൃതയാണ് ഭാര്യ.
യുവനിരയിലുള്ള സ്ഥാനാർത്ഥിയെയാണ് ഇന്നലെ സിപിഐയും രാജ്യസഭാ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. പി സന്തോഷ് കുമാർ സിപിഐയുടെ രാജ്യസഭാ സ്ഥാനാർത്ഥി. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനമെടുത്തത്. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പി സന്തോഷ് കുമാർ. എഐവൈഎഫ് മുൻ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2011 ന് ഇരിക്കൂറിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.