ഇന്ധന വില നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രം
ഇന്ധന വില നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രം. റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം നടക്കുന്നതിനാൽ എണ്ണവില വർധിക്കാനിടയുണ്ട്. ഇത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തടസമില്ലാതെ ഇന്ധനം ലഭ്യമാക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്ക ഉയരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം.
യുക്രൈൻ പ്രസിഡന്റ് സെലൻസ്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. രാഷ്ട്രീയമായും യുഎൻ രക്ഷാസമിതിയിലും സെലൻസ്കി ഇന്ത്യയുടെ പിന്തുണ തേടി. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടെണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. റഷ്യൻ അധിനിവേശത്തെപ്പറ്റി പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ഒരു ലക്ഷം റഷ്യൻ സൈനികർ യുക്രൈനിൽ എത്തി. ഐക്യരാഷ്ട്രസഭയിൽ പിന്തുണ നൽകാനും ഇന്ത്യയോട് യുക്രൈൻ പ്രസിഡന്റ് അഭ്യർത്ഥിച്ചു.
ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ സ്വീകരിച്ച നിലപാടിന് ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് റഷ്യ രംഗത്തെത്തി. ഇന്ത്യ യുഎന്നിൽ സ്വതന്ത്ര നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിൽ സന്തോഷമെന്ന് റഷ്യ അറിയിച്ചു.
യുക്രൈനിൽ നിന്ന് അടിയന്തര സൈനിക പിൻമാറ്റം ആവശ്യപ്പെടുന്ന യുഎൻ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നപ്പോൾ 11 രാജ്യങ്ങൾ അമേരിക്കൻ പ്രമേയത്തെ അനുകൂലിച്ചു. റഷ്യ യുക്രൈനിൽ നടത്തുന്ന അധിനിവേശത്തിൽ നിന്ന് പിൻമാറണമെന്നും സൈനിക നടപടി ഉടൻ അവസാനിപ്പിക്കണമെന്നും ജനങ്ങൾക്ക് സഹായമെത്തിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം അമേരിക്കയുടെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്.
യുക്രൈനിലെ സാധാരണ പൗരന്മാരെ ആക്രമിച്ചു എന്ന വാർത്ത പൂർണമായി നിഷേധിച്ച റഷ്യ എല്ലാം പാശ്ചാത്യ ഗൂഢാലോചനയാണെന്ന് ആരോപിച്ചു. മോക്ഷ പ്രാപ്തിക്കായി പ്രാർഥിച്ചുകൊള്ളാൻ യുക്രൈൻ പ്രതിനിധി റഷ്യൻ അംബാസഡറോട് പറഞ്ഞു.