NATIONAL

പഞ്ചാബ് തെരഞ്ഞെടുപ്പ്; ഭഗ്വന്ത് മന്നും നവ്‌ജോത് സിംഗ് സിദ്ദുവും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗ്വന്ത് മനും പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദുവും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ധുരി നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഭഗ്വന്ത് മന്‍ മത്സരിക്കുന്നത്. നിലവില്‍ സംഗ്രൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്.

1973 ല്‍ സംഗ്രൂരിലെ സതോജ് ഗ്രാമത്തില്‍ ജനിച്ച ഭഗ്വന്ത് മന്‍ ഹാസ്യനടനായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 2011ല്‍ മന്‍പ്രീത് സിംഗ് ബാദലിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് പീപ്പിള്‍സ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങി. 2014-ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുകയും സംഗ്രൂര്‍ ലോക്സഭാ സീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. അന്ന് ശിരോമണി അകാലിദളിന്റെ ഭാഗമായിരുന്ന പഞ്ചാബിലെ മുതിര്‍ന്ന നേതാവ് സുഖ്ദേവ് സിംഗ് ദിന്‍ഡ്സയെ പരാജയപ്പെടുത്തിയതോടെ പഞ്ചാബ് രാഷ്ട്രീയത്തില്‍ മന്നിന്റെ പ്രശസ്തി വര്‍ധിച്ചു. 2014 മുതല്‍ തുടര്‍ച്ചയായി രണ്ട് തവണ പഞ്ചാബ് ലോക്സഭാ സീറ്റായ സംഗ്രൂരിലേക്ക് മാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

കരിയര്‍ ജീവിതത്തില്‍ ഒരു സെലിബ്രിറ്റിയായി മാറിയ രാഷ്ട്രീയക്കാരനാണ് മന്‍. ‘ജുഗ്‌നു മസ്ത് മസ്ത്’ എന്ന ടിവി ഷോയിലെ ആക്ഷേപഹാസ്യത്തിലൂടെയാണ് അദ്ദേഹം ജനപ്രീതി നേടിയത്. ഒട്ടേറെ കോമഡി ഷോകളിലും മന്‍ സജീവ സാന്നിധ്യമായിരുന്നു

സിറ്റിംഗ് സീറ്റായ അമൃത്സര്‍ ഈസ്‌റ്‌റില്‍ നിന്നാണ് പിസിസി അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദു മത്സരിക്കുന്നത്. മുന്‍മന്ത്രി ബിക്രം സിംഗ് മജിതിയാണ് മണ്ഡലത്തില്‍ ശിരോമണി അകാലിദളിന്റെ സ്ഥാനാര്‍ത്ഥി. 2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടിയപ്പോള്‍ ശിരോമണി അകാലിദളിന് 18 സീറ്റുകളാണ് നേടാനായത്. എഎപി 20 സീറ്റുകളുമായി രണ്ടാമത്തെ വലിയ കക്ഷിയായി ഉയര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button