ആവേശക്കടലായി എൽ ഡി എഫ് കൊട്ടിക്കലാശം
പൊന്നാനി: പൊന്നാനിയെ ചുവപ്പുകടലാക്കി മാറ്റി എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം.കെ. സക്കീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. വൈകുന്നേരം 4 മണിക്ക് ബീയ്യത്ത് നിന്ന് ഇരമ്പിയെത്തിയ ജനസാഗരം പൊന്നാനി നഗരത്തെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കി. സ്ഥാനാർത്ഥി അഡ്വ. എം കെ സക്കീറിന്റെ പ്രചരണ വാഹനത്തിനൊപ്പം മുൻ സ്പീക്കറും പൊന്നാനിയുടെ മുൻ എംഎൽഎയും ആയ പി. ശ്രീരാമകൃഷ്ണന്റെ സാന്നിധ്യം പ്രവർത്തകർക്ക് ഇരട്ടി കരുത്തേകിയപ്പോൾ, വാദ്യമേളങ്ങളും വിപ്ലവ ഗാനങ്ങളും ആകാശമുയരുന്ന മുദ്രാവാക്യങ്ങളും നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ചു. ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്ന ഈ പടുകൂറ്റൻ പ്രകടനം വരാനിരിക്കുന്ന വിജയത്തിന്റെ വിളംബരമായി മാറി. ചുവപ്പ് വസ്ത്രങ്ങളും തോരണങ്ങളുമായി അണിനിരന്ന യുവജനങ്ങളുടെ വൻപടയും വനിതാ പ്രവർത്തകരുടെ സജീവ പങ്കാളിത്തവും കൊട്ടിക്കലാശത്തിന് അവിസ്മരണീയമായ മിഴിവേകി. പൊന്നാനിയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ജനമുന്നേറ്റങ്ങളിലൊന്നായി മാറിയ ഈ പ്രകടനം, മണ്ഡലത്തിൽ വീണ്ടും ഇടതുപക്ഷ ഭരണം തുടരുമെന്ന ഉറച്ച പോരാട്ടവീര്യമാണ് സാക്ഷ്യപ്പെടുത്തിയത്.