ഒമാനിലെ മിന്നൽ പ്രളയം; അപകടത്തിൽ കാണാതായ റംലയുടെ മൃതദേഹം കണ്ടെത്തി
മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസം മിന്നിൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട തെരച്ചിലിന് ശേഷമാണ് സമുദ്രത്തോട് ചേർന്ന ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഈ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി ഉയർന്നു. റംലയുടെ മൃതദേഹം അഴുകിയ നിലയിൽ ആണ്. അതിനാൽ ഒമാനിൽ തന്നെ ഖബറടക്കം നടത്താനാണ് ബന്ധുക്കൾ ആലോചിക്കുന്നത്.
റംലയുടെ മകൻ യൂസഫിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവർക്കൊപ്പം മരിച്ച ഷംലയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഒമ്പത് പേരടങ്ങുന്ന രണ്ട് കുടുംബമാണ് മിന്നൽപ്രളയത്തിൽപ്പെട്ടത്. ഒമാനിലെ വിനോദസഞ്ചാരകേന്ദ്രമായ വാദി ബനീ ഖാലിദിലും അപകടത്തിൽപ്പെട്ട് ഒരു മലയാളി മരിച്ചു. കൊല്ലം പെരിനാട് സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്. അൻപത് വയസ്സാണ്. ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. അതേസമയം ഒമാനിൽ ശക്തമായ മഴ ഇന്ന് രാത്രി വരെ തുടരും. 28 മുതൽ 92 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മഴക്കെടുതിയിൽ നിരവധി പേരെയാണ് സിവിൽ ഡിഫൻസും സേനകളും രക്ഷിച്ചത്. മിന്നൽ പ്രളയത്തിൽ നിരവധി വാഹനങ്ങളും ഒഴുകിപ്പോയി.