‘ബാനറിൽ ഒരു തെറ്റുമില്ല, എം.എസ്.എഫ് തോറ്റു എന്നതും മതേതരത്വം ജയിച്ചു എന്നതും രണ്ട് വാക്കുകളാണ്’; യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി
കോഴിക്കോട്: കൊടുവള്ളി കെ.എം.ഒ കോളജിൽ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എം.എസ്.എഫിനെതിരെ വർഗീയ അധിക്ഷേപമടങ്ങിയ ബാനർ ഉയർത്തിയ സംഭവത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി ഫിജാസ്.
ബനറെഴുതിയതിൽ ഒരു തെറ്റും കാണുന്നില്ലെന്നും എം.എസ്.എഫ് തോറ്റു എന്നതും മതേതരത്വം ജയിച്ചു എന്നതും രണ്ട് വാക്കുകളാണെന്നും ഫിജാസ് പറഞ്ഞു.
‘കാലങ്ങളായി പ്രദേശികമായി എം.എസ്.എഫുമായി പ്രശ്നങ്ങളുണ്ട്. മുന്നണിയിൽ സഹകരിപ്പിക്കാൻ അവർ തയാറായിരുന്നില്ല. വർഷങ്ങളുടെ പ്രയത്ന ഫലമായാണ് ഞങ്ങൾ ജയിച്ച് കയറുന്നത്. മത്സരിച്ച പാനലിലെ മുഴുവൻ പേരും വിജയിച്ച് കരുത്ത് കാണിച്ചു. ഇതിൽ അവർ അസ്വസ്ഥരാണ്. ഞങ്ങൾ എഴുതിയ ആദ്യവരി എം.എസ്.എഫ് തോറ്റുവെന്നതാണ്. അതിൽ ഒരു തെറ്റുമില്ല. രണ്ടാമത്തെ വരിയിൽ, ഞങ്ങൾ മതേതരത്വം ഉയർത്തിപിടിക്കുന്ന പാർട്ടിയാണ്. അത് കൊണ്ടാണ് മതേതരത്വം ജയിച്ചുവെന്ന് എന്ന് എഴുതിയത്. ഇത് രണ്ടും രണ്ടു വരിയാണ്’-ഫിജാസ് പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജ് യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കൊടുവള്ളി കെഎംഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒറ്റയ്ക്ക് മത്സരിച്ച കെഎസ്യുവിന് അട്ടിമറിജയമാണ് ലഭിച്ചത്. വർഷങ്ങളായി എംഎസ്എഫിന്റെ കുത്തകയായിരുന്ന കെഎംഒ കോളേജിൽ ഏഴ് ജനറൽ സീറ്റുകൾ നേടിയാണ് കെഎസ്യു യൂണിയൻ പിടിച്ചെടുത്തത്. ജോയിന്റ് സെക്രട്ടറി സീറ്റിൽ മാത്രമാണ് എംഎസ്എഫിന് ജയിക്കാനായത്.
എം.എസ്.എഫ് വർഗീയ സംഘടനായാണോ എന്ന ചോദ്യത്തിന്, ‘അത് അവരുടെ സംഘടനയിലെ വിദ്യാർഥികളാണ് നോക്കേണ്ടത്’ എന്നായിരുന്നു ഫിജാസിന്റെ പ്രതികരണം.
സംസ്ഥാനത്ത തലത്തിൽ യു.ഡി.എസ്.എഫിന്റെ ഭാഗമാണെങ്കിലും ഫാറൂഖ് കോളജ് പോലുള്ള മുസ്ലിം മാനേജ്മെ ന്റ് കോളജുകളിൽ ഞങ്ങളെ എം.എസ്.എഫുകാർ അടുപ്പിക്കാറില്ലെന്നും ഫിജാസ് പറഞ്ഞു.
കൽപറ്റയിൽ കോൺഗ്രസ് എം.എൽ.എമാരുടെ ഫോട്ടോ വെച്ച് എത്രമോശമായാണ് എം.എസ്.എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ഇവരുടെ പാർട്ടിയിലെ ചിലയാളുകൾക്ക് ഒരു വിചാരമുണ്ട്. കോൺഗ്രസിനെ എന്തും പറയാമെന്ന്. തിരിച്ചൊന്നും പറയാനും പാടില്ല. ഇവർ മനസിലാക്കേണ്ടത് ഈ മുന്നണി സംവിധാനം നിയന്ത്രിക്കുന്നത് കോൺഗ്രസാണ് എന്നതാണെന്നും യൂത്ത് കോൺഗ്രസ് നേതാവ് പറഞ്ഞു.