കോവിഡ്; യുഎസിൽ പൂട്ടിക്കെട്ടി ആപ്പിൾ.
കോവിഡ് വ്യാപനത്തെ തുടർന്ന് യുഎസിലെ സ്റ്റോറുകൾക്ക് താഴിട്ട് ടെക് ഭീമനായ ആപ്പിൾ. ലോകവ്യാപാര കേന്ദ്രത്തിലേത് ഉൾപ്പെടെ ന്യൂയോർക്ക് നഗരത്തിൽ മാത്രം പത്തിലേറെ കടകളാണ് താൽക്കാലികമായി പൂട്ടിയത്. കാലിഫോർണിയ ആസ്ഥാനമായ കമ്പനിയിലെ പത്തു ശതമാനം ജീവനക്കാർക്ക് നേരത്തെ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. ഓൺലൈൻ വഴിയുള്ള വിൽപ്പന നിർത്തിവച്ചിട്ടില്ല. ലോസാഞ്ചൽസ്, വാഷിങ്ടൺ ഡിസി, ടെക്‌സാസ്, ജോർജിയ, ഒഹിയോ, ഫ്‌ളോറിഡ തുടങ്ങിയ നഗരങ്ങളിലും ചില സ്‌റ്റോറുകൾ പൂട്ടിയിട്ടുണ്ട്. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് എന്നും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ക്ഷേമത്തിന് അനുസൃതമായി ആരോഗ്യമാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
ഏതാനും ആഴ്ചകളായി കോവിഡ് കേസുകളിൽ വൻ വർധനയാണ് ന്യൂയോർക്കിൽ റിപ്പോർട്ടു ചെയ്യുന്നത്. ആശുപത്രി കേസുകൾ പൂർവ്വാധികം വർധിച്ചതായി ആരോഗ്യമന്ത്രാലയം പറയുന്നു. ഡിസംബർ 11ന് അവസാനിച്ച ആഴ്ചയിൽ കുട്ടികളുടെ ആശുപത്രിയിൽ മാത്രം കോവിഡ് ബാധിച്ച കേസുകളിൽ 395 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വാക്‌സിനെടുക്കാത്ത കുട്ടികൾക്കാണ് കൂടുതലും വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡിസംബർ 28 വരെ 52,280,337 കോവിഡ് കേസുകളാണ് യുഎസിൽ റിപ്പോർട്ട് ചെയ്തത്. 813,792 പേർ മരണത്തിന് കീഴടങ്ങിയെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൺ ആൻഡ് പ്രിവൻഷൻ പറയുന്നു.