10,000 സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങും

തിരുവനന്തപുരം: അധ്യാപകർ ഉള്‍പ്പെടെ 10,000ത്തോളം സർക്കാർ ജീവനക്കാർ ശനിയാഴ്ച സർവിസില്‍നിന്ന് പടിയിറങ്ങും. സെക്രട്ടേറിയറ്റിലെ 200 പേരാണ് വിരമിക്കുന്നത്.പൊലീസില്‍ 17 എസ്.പിമാർ വിരമിക്കും. വിരമിക്കല്‍ ആനുകൂല്യം നല്‍കാൻ മാത്രം 5000 കോടി രൂപ വേണമെന്നാണ് കണക്ക്. ഗ്രാറ്റുവിറ്റി, ടെർമിനല്‍ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പി.എഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ് ഇൻഷുറൻസ് തുടങ്ങിയവയാണ് പെൻഷൻ ആനുകൂല്യങ്ങള്‍. സമീപ വർഷങ്ങളില്‍ ശരാശരി 20,000 പേർ വീതം സർവിസില്‍നിന്ന് വിരമിച്ചുവെന്നാണ് കണക്ക്. ഇതില്‍ പകുതിയും മേയ് 31നാണ്.
ജനന സർട്ടിഫിക്കറ്റുകള്‍ നിർബന്ധമാക്കും മുമ്ബ് മേയ് 31 ജനനത്തീയതിയായി കണക്കാക്കലായിരുന്നു പതിവ്. സ്കൂളില്‍ ചേർക്കുമ്ബോഴും ഇതായിരുന്നു ജനനത്തീയതി. ഇക്കാരണം കൊണ്ടുതന്നെ മേയ് 31ന് പെൻഷൻ പ്രായം തികയുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം വളരെ കൂടുതലാണ്. എണ്‍പതുകളുടെ മധ്യത്തിലാണ് സർക്കാർ സർവിസിലേക്ക് കൂടുതല്‍ നിയമനം നടന്നത്. അതുകൊണ്ടുതന്നെ അടുത്ത വർഷംകൂടി കൂട്ട വിരമിക്കല്‍ ഉണ്ടാകും. 2027 മേയ് മുതല്‍ കൂട്ട വിരമിക്കല്‍ കുറയുമെന്നാണ് വിലയിരുത്തല്‍. കെ.എസ്.ആർ.ടി.സിയില്‍നിന്ന് 630 ഓളം പേരാണ് ശനിയാഴ്ച സർവിസ് കാലാവധി കഴിയുന്നത്. കെ.എസ്.ഇ.ബിയിലെ 1022 പേരും. 122 ലൈന്‍മാന്‍, 326 ഓവര്‍സിയര്‍ എന്നിവരും ഇക്കൂട്ടത്തിലുണ്ട്.
