ബിയ്യം കായലില്‍ വള്ളംകളിയില്ലാത്ത മറ്റൊരു ഓണക്കാലം കൂടി
കൊവിഡ് ആഘോഷങ്ങളില്‍ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായി ഇത്തവണയും ബിയ്യം കായലോരത്ത് നിന്ന് ആര്‍പ്പുവിളികള്‍ ഉയരില്ല. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി മുടങ്ങാതെ തുടരുന്ന അവിട്ടം നാളിലെ വള്ളംകളി കൊവിഡ് വ്യാപനത്തിന്റെ ഭാഗമായുള്ള നിയന്ത്രണത്തെ തുടര്‍ന്നാണ് ഇത്തവണയും വേണ്ടെന്നു വച്ചത്. 1970കളില്‍ ആരംഭിച്ച ബിയ്യം കായല്‍ വള്ളംകളിയുടെ ചരിത്രത്തില്‍ കായലില്‍ തുഴയെറിയാതെ ഓണക്കാലം കടന്നു പോയിരുന്നില്ല.
കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി വള്ളംകളി മുടങ്ങുന്നത്. പൊന്നാനിയിലെ ഓണാഘോഷങ്ങളെ വര്‍ണ്ണാഭമാക്കിയിരുന്നത് ബിയ്യം കായലിലെ വള്ളം കളിയായിരുന്നു.
കഴിഞ്ഞ രണ്ട് പ്രളയങ്ങളില്‍ പ്രതികൂല സാഹചര്യം നിലനിന്നിരുന്നെങ്കിലും നാട്ടുകാരുടെ ഉത്സാഹത്തില്‍ മത്സരം മുടക്കമില്ലാതെ നടന്നു. പല ഘട്ടങ്ങളിലും വള്ളം കളി ഉപേക്ഷിക്കേണ്ട സാഹചര്യം വന്നിരുന്നു. അന്നൊക്കെയും പ്രദേശവാസികള്‍ മുന്നിട്ടിറങ്ങിയാണ് മത്സരം നടത്തിയത്. ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചിരുന്നത്.അവിട്ടം നാളില്‍ നടക്കുന്ന വള്ളംകളി കാണാന്‍ ദൂരെ ദിക്കുകളില്‍ നിന്നു വരെ ആളുക എത്തിയിരുന്നു. ബിയ്യം കായലിന്റെ കരകള്‍ ആളുകളെക്കൊണ്ട് നിറയും. മേജര്‍, മൈനര്‍ വിഭാഗങ്ങളിലായി ഇരുപതോളം വള്ളങ്ങളാണ് തുഴയെറിഞ്ഞിരുന്നത്. ആഴ്ച്ചകള്‍ നീളുന്ന പരിശീലനങ്ങള്‍ക്കൊടുവിലാണ് മത്സരത്തിനിറങ്ങുക.
തുഴയെറിയാന്‍ ആലപ്പുഴയില്‍ നിന്നുള്‍പ്പെടെ തച്ചന്മാരെത്തും. വന്‍ സാമ്ബത്തികച്ചെലവ് സഹിച്ചാണ് ഓരോ വര്‍ഷവും വള്ളമിറക്കുന്നത്. ഫണ്ട് കണ്ടെത്താന്‍ ക്ലബ്ബുകള്‍ പല വഴികളാണ് തേടാറുള്ളത്. പണം കണ്ടെത്താന്‍ പ്രത്യേക ചിട്ടികള്‍ നടത്തും. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഓരോ വള്ളങ്ങളും മത്സരത്തിന് സജ്ജമാകുക.
ക്ലബ്ബുകളുടെ ഉത്സാഹവും നാട്ടുകാരുടെ താത്പര്യവുമാണ് ബിയ്യം കായല്‍ വള്ളംകളിയെ മുന്നോട്ടു കൊണ്ടുപോയിരുന്നത്. അടുത്ത കാലം വരെ തുച്ഛമായ സമ്മാനത്തുകയാണ് ക്ലബ്ബുകള്‍ക്ക് ലഭിച്ചിരുന്നത്.
