ENTERTAINMENT

ഹാല്‍ സിനിമ വിവാദം; ഹൈക്കോടതി ഇന്ന് സിനിമ കാണും

കൊച്ചി: ഹാല്‍ സിനിമ വിവാദത്തില്‍ ഹൈക്കോടതി ഇന്ന് സിനിമ കാണും. രാത്രി എഴു മണിക്ക് പടമുകള്‍ കളര്‍ പ്ലാനറ്റിലാണ് പ്രത്യേക പ്രദര്‍ശനം. ജസ്റ്റിസ് വി ജി അരുണാണ് സിനിമ കാണാന്‍ എത്തുന്നത്. കക്ഷിച്ചേര്‍ന്ന കാത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധിയും സെന്‍സര്‍ ബോര്‍ഡിന്റെ പ്രതിനിധികളും സിനിമ കാണാന്‍ എത്തും. സിനിമ കണ്ട ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും കോടതി അറിയിച്ചു. സിനിമ മതസൗഹാര്‍ദം തകര്‍ക്കുന്നുവെന്ന് ആരോപിച്ച് കത്തോലിക്ക കോണ്‍ഗ്രസും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് സിനിമ കാണാന്‍ ഹൈക്കോടതി തയാറായത്. ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്‍ പ്രതിനിധികളും സിനിമ കാണാന്‍ എത്തുമെന്നാണ് വിവരം.

ഷെയ്ന്‍ നിഗം നായകനായ ‘ഹാല്‍’ സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നും, ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. ചിത്രത്തിന് ഇതുവരെയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആകെ 19 കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പിന്നാലെ സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ നിര്‍മ്മാതാക്കളായ ജെവിജെ പ്രൊഡക്ഷന്‍സ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും റിലീസ് വൈകുന്നത് സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് മാത്രം കണ്ട ചിത്രത്തിന്റെ വിവരങ്ങള്‍ എങ്ങിനെ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിനിധിയ്ക്ക് കിട്ടിയെന്ന ചോദ്യവും സംവിധായകന്‍ ഉന്നയിച്ചിരുന്നു. നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിന്‍ നിഗം നായകനാകുന്ന ‘ഹാല്‍’ സെപ്റ്റംബര്‍ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button