സ്വപ്ന സുരേഷിനെതിരെ ചുമത്തിയ കൊഫെപോസ റദ്ദാക്കി.

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണങ്ങളില്ലാതെയാണ് കരുതല്‍ തടങ്കലെന്ന് കണ്ടെത്തിയാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. കേസിലെ കൂട്ട് പ്രതി സരിത്തിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി ശരിവെച്ചു. എന്‍ഐഎ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സ്വപ്ന സുരേഷിന് ജയിലില്‍ തുടരേണ്ടി വരും.
വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ തുടര്‍ച്ചയായി ഇടപെട്ടെന്നും, ഇനിയും കള്ളക്കടത്തില്‍ ഏര്‍പ്പെട്ടേക്കമെന്നുമുള്ള കസ്റ്റംസ് ശുപാര്‍ശയിലായിരുന്നു സ്വപ്ന സുരേഷിനെ കൊഫെപോസ ബോര്‍ഡ് 1 വര്‍ഷത്തെ കരുതല്‍ തടങ്കലിന് ശിക്ഷിച്ചത്. സ്വപ്ന സുരേഷിന് പുറമെ സന്ദീപ് നായര്‍, സരിത് അടക്കമുള്ള കൂട്ട് പ്രതികളെയും തടങ്കലിലാക്കി. എന്നാല്‍, കൊഫെപോസ ചുമത്തിയത് നിയമ വിരുദ്ധമായെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷിന്റെ അമ്മ കുമാരി പ്രഭ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൊഫെപോസ ചുമത്താന്‍ ചൂണ്ടികാട്ടിയ കാരണങ്ങള്‍ക്ക് അനുബന്ധ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ലെന്നായിരുന്നു പ്രധാന വാദം. തുടര്‍ച്ചയായി സ്വര്‍ണ്ണക്കടത്ത് നടത്തിയെന്നത് മൊഴികള്‍ മാത്രമാണെന്നും എതിര്‍ഭാഗം വാദിച്ചു.
ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് തടങ്കല്‍ റദ്ദാക്കിയത്. സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കസ്റ്റംസ് ശ്രമം തുടങ്ങുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ്. കൊഫെപോസ റദ്ദായെങ്കിലും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഉടന്‍ പുറത്തിറങ്ങാനാകില്ല. കേസില്‍ യുഎപിഎ ചോദ്യം ചെയ്ത് സ്വപ്ന നല്‍കിയ ഹര്‍ജി ഹൈക്കോടതി ഈമാസം 22 ന് പരിഗണിക്കുന്നുണ്ട്. കേസിലെ കൂട്ടുപ്രതി സരിത്തിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി അംഗീകരിച്ചു.
ഞായറാഴ്ച സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്.
