സ്വന്തം കെട്ടിടമെന്ന ആഗ്രഹം സഫലീകരിക്കാൻ ജീവനക്കാരും നാട്ടുകാരും പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണ്.

തിരൂർ : തപാൽ ജീവനക്കാരും നാട്ടുകാരും തിരൂർ ഹെഡ് പോസ്റ്റോഫീസിന് സ്വന്തം കെട്ടിടം ഉയരുന്നത് കാത്തിരിക്കുകയാണ് കഴിഞ്ഞ നാലുപതിറ്റാണ്ടോളമായിട്ട്. കേന്ദ്രസർക്കാർ കെട്ടിടം നിർമിക്കാൻ പണം അനുവദിക്കാത്തതാണു കാരണം.
തിരൂർ ഭണ്ഡാരക്കാവ് റോഡരികിൽ 1986-ലാണ് 90 സെന്റ് സ്ഥലം കെട്ടിടം പണിയാൻ വാങ്ങിയത്.
നിലവിൽ തിരൂർ ടൗൺഹാളിന് എതിർവശം 44,500 രൂപ മാസവാടക നൽകിയാണ് സ്വകാര്യ കെട്ടിടത്തിൽ ഹെഡ് പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്.
ഇവിടെ സ്‌പീഡ് പോസ്റ്റ്, രജിസ്റ്റേഡ് പാഴ്സൽ സർവീസ്, ഇൻറർനാഷണൽ മെയിൽ ബുക്കിങ് സൗകര്യങ്ങളാണുള്ളത്. ഡിവിഷണൽ ഓഫീസും സബ്ഡിവിഷണൽ ഓഫീസും തിരൂർ ജില്ലാ ആശുപത്രിക്കു സമീപം 12,000 രൂപ മാസവാടക നൽകിയാണ് സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
ആർഎംഎസും വാടകക്കെട്ടിടത്തിലാണ്. ഹെഡ് പോസ്റ്റോഫീസിലുൾപ്പെടെ അറുപതോളം ജീവനക്കാർ വളരെ പ്രയാസപ്പെട്ടാണ് ജോലിചെയ്യുന്നത്.
വിവിധ സേവനങ്ങൾക്കായെത്തുന്ന നാട്ടുകാർക്കും സ്ഥലപരിമിതി പ്രയാസമുണ്ടാക്കുന്നുണ്ട്. സ്റ്റാഫ് ക്വാർട്ടേഴ്സുമില്ല. നിലവിൽ കൈവശമുള്ള 90 സെന്റ് സ്ഥലത്ത് മൂന്നുനിലക്കെട്ടിടം പണിതാൽ എല്ലാ ഓഫീസുകളും ഒരു കുടക്കീഴിലാക്കാം. താനൂർ ട്രെയിനിങ് സെൻററും തിരൂരിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിലേക്കു മാറ്റാം. തിരൂർ നഗരസഭാ കെട്ടിടത്തിന് പ്ലാൻ അനുവദിച്ചെങ്കിലും ഫണ്ടില്ലാത്തതിനാൽ അനിശ്ചിതമായി നീളുകയാണ്. എംപിയും എംഎൽഎയും മുൻകൈയെടുത്ത് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.
10 കോടി രൂപ അനുവദിക്കണം
ഹെഡ് പോസ്റ്റോഫീസിന് സ്ഥലമുണ്ടായിട്ടും കെട്ടിടം പണിയാത്തത് കേന്ദ്രസർക്കാരിന്റെ തികഞ്ഞ അവഗണനയാണ്. സ്വന്തം കെട്ടിടമെന്ന ആഗ്രഹം സഫലീകരിക്കാൻ ജീവനക്കാരും നാട്ടുകാരും പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണ്. വിഷയത്തിൽ സ്ഥലത്തെ എംപി ഇടപെടണം. കെട്ടിടം പണിയാൻ 10 കോടി രൂപ അനുവദിക്കണം.
