ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാഖ് ആലം കുറ്റം സമ്മതിച്ചെന്ന് റൂറല്‍ എസ്.പി
ആലുവ : ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാഖ് ആലം കുറ്റം സമ്മതിച്ചെന്ന് ആലുവ റൂറല്‍ എസ്.പി വിവേക് കുമാര്‍. പ്രതിയെ ഇന്നലെ രാത്രി 9.30യോടെ ആണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പ്രതി അബോധാവസ്ഥയിലായിരുന്നതിനാല്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ചത്.ഇന്ന് രാവിലെ പ്രതി തന്നെയാണ് മൃതദേഹം ഉപേക്ഷിച്ച സ്ഥലം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് മൊഴി നല്‍കിയത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷം കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നും റൂറൽ എസ്‌പി മാധ്യമങ്ങളോടു വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ കാണാതായ ചാന്ദ്നി എന്ന അഞ്ചുവയസുകാരിയുടെ മൃതദേഹം ശനിയാഴ്ച രാവിലെ 11.45-ഓടെയാണ് കണ്ടെത്തിയത്.