KERALA

സൈജു തങ്കച്ചൻ നടത്തിയ ഡിജെ പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെ കേസ്

കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പ്രതി ചേർത്ത് അന്വേഷണ സംഘം. പിടിയിലായ സൈജു തങ്കച്ചൻ നടത്തിയ ഡിജെ പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സൈജുവിനോപ്പം പാർട്ടിയിൽ ലഹരി ഉപയോഗിച്ച 17 പേർക്കെതിരെയാണ് കേസ്. സൈജുവിന്റെ മൊബൈലിൽ നിന്നും ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജുവിന്റെ സുഹൃത്ത് ഫെബി ജോണിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഫെബി ജോണിന്റെ സുഹൃത്തുക്കൾക്കാണ് സൈജു പാർട്ടി ഒരുക്കിയത്.

മോഡലുകളുടെ മരണത്തിൽ സൈജു തങ്കച്ചനെതിരെ 9 കേസുകൾ എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാർട്ടികളെപ്പറ്റി വിവരം കിട്ടിയത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. ലഹരി മരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകൾ രജിസ്റ്റർ ചെയ്യും.

തൃക്കാക്കര, ഇൻഫോ പാർക്, മരട്, പനങ്ങാട്, ഫോർട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനുകളിലാകും കേസെടുക്കുക. കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിൽ വനം വകുപ്പും സൈജുവിനെതിരെ കേസെടുത്തേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button