സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ച് ഉഴിച്ചിൽ സ്ഥാപനമെന്ന പേരിൽ തട്ടിപ്പ്; മലപ്പുറത്ത് 19കാരൻ പിടിയിൽ


മലപ്പുറം: ഉഴിച്ചിൽ സ്ഥാപനം നടത്തുന്നുവെന്ന് കബളിപ്പിച്ച് ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ കേസിൽ മലപ്പുറത്ത് പത്തൊൻപതുകാരൻ അറസ്റ്റിൽ. കാളികാവ് ചോക്കാട് സ്വദേശി ക്രിസ്റ്റോൺ ജോസഫ് ആണ് അറസ്റ്റിലായത്. സ്ഥാപനവുമായി ബന്ധപ്പെടാൻ ചോക്കാട് സ്വദേശിനിയുടെ നമ്പർ നൽകിയായിരുന്നു യുവാവിന്റെ തട്ടിപ്പ്. യുവതി പരാതി നൽകിയതോടെയാണ് സൈബർ കള്ളൻ പിടിയിലായത്.
മസാജ് ചെയ്യുനൽകുന്ന 32 വയസ്സുകാരിയുടേതെന്ന മട്ടിലാണ് ഇന്റർനെറ്റിൽ നിന്നു സംഘടിപ്പിച്ച ചിത്രമുപയോഗിച്ച് ക്രിസ്റ്റോൺ ഫെയ്സ്ബുക്കിൽ അക്കൗണ്ട് ഉണ്ടാക്കിയത്. പത്തുനാൾകൊണ്ടുതന്നെ 131 പേർ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചു. പലരും ഫോൺനമ്പർ ആവശ്യപ്പെട്ടു. ഇവർക്കെല്ലാം യുവാവ് ചോക്കാട് സ്വദേശിനിയായ യുവതിയുടെ നമ്പർ നൽകി. ഫോണിലേക്ക് നിരന്തരം വിളികൾ എത്തിയതോടെ ഇതൊന്നുമറിയാത്ത യുവതി കാളികാവ് പൊലീസിൽ പരാതിയുമായെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്.
ഉഴിച്ചിലിലൂടെ ശാരീരികസുഖം നൽകുമെന്നായിരുന്നു വാഗ്ദാനം. 4000 രൂപയുടെ പൂർണ ഉഴിച്ചിൽ മുതൽ 2000 രൂപയുടെ സുഖചികിത്സ വരെ വാഗ്ദാനം ചെയ്തിരുന്നു. പരസ്യവാചകത്തിലും മെസഞ്ചർ വഴിയുള്ള സ്വകാര്യ സന്ദേശ കൈമാറ്റത്തിലും ഏറെപ്പേർ ആകൃഷ്ടരായി. ആവശ്യപ്പെട്ട പണം നൽകി ഉഴിച്ചിൽ നടത്താൻ പലരും സന്നദ്ധരായിരുന്നു. അക്കൗണ്ട് ഉണ്ടാക്കി 10 ദിവസത്തിനകം യുവാവ് പിടിയിലായതിനാൽ സാമ്പത്തികത്തട്ടിപ്പിന് വഴിയൊരുങ്ങിയില്ലെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയിൽ ഐ.ടി. നിയമപ്രകാരമാണ് കേസ് എടുത്തത്. കാളികാവ് സബ് ഇൻസ്പെക്ടർ ടി.പി. മുസ്തഫ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽസലിം, പ്രവീൺ എന്നിവർ ചേർന്നാണ് ക്രിസ്റ്റോൺ ജോസഫിനെ പിടികൂടിയത്.
