കടവനാട് സാറിന്റെ സ്മരണയിൽ ജ്വലിച്ചു നിന്ന പുരസ്‌കാര സമർപ്പണം.
_ശശി തരൂർ ഏറ്റുവാങ്ങി സാദിഖ് അലി ശിഹാബ് തങ്ങളിൽനിന്നും
പൊന്നാനി: പ്രൊഫൊസ്സർ കടവനാട് മുഹമ്മദ് സാറിന്റെ ഓർമ്മക്കായി എം ഇ എസ് ഏർപ്പെടുത്തിയ പുരസ്‌കാര സമർപ്പണചടങ്ങു അടുത്തകാലത്തു പൊന്നാനികണ്ടതിൽ ഏറെ തിളക്കമാർന്നതും, പ്രൗഢോജ്ജ്വലവും, ഹൃദ്യവും, അവിസ്മരണീയവുമായപ്പോൾ വൻ വിജയമായി മാറുകയായിരുന്നു. അര നൂറ്റാണ്ടു കാലത്തോളം വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, മാധ്യമ പ്രവർത്തനങ്ങളിൽ തന്റേതായ വേറിട്ട പ്രവർത്തന ശൈലിയോടെ ഏറെ അംഗീകാരവും, ആദരവും സ്നേഹാദരങ്ങളും പിടിച്ചുപറ്റിയ കടവനാട് സാറിനു നാട് നൽകിയ സ്തുത്യുപഹാരമായിരുന്നു പുരസ്‌കാര ചടങ്ങുകൾ. രണ്ടു പതിറ്റാണ്ടിലധികമായി പൊന്നാനിയിൽ എം ഇ എസിന്റെ പ്രവർത്തങ്ങളുടെ അമരക്കാരനായി പ്രവർത്തിച്ചതിന് ശേഷം. ജില്ലാ പ്രസിഡന്റും. സംസ്ഥാന ട്രഷററും ആയി ഏറെക്കാലം പ്രവർത്തന മണ്ഡലങ്ങളിൽ ഉണ്ടായിരുന്നു. ഈ കാലയളവിൽ പൊന്നാനി കോളേജിന്റെ വളർച്ചക്കും, ആധുനിക വിദ്യഭ്യാസത്തിനും ഒപ്പം സാമൂഹ്യ മുന്നേറ്റത്തിനും നിസ്തൂലമായ സംഭാവനകൾ നൽകുവാൻ സാറിനായിട്ടുണ്ട്.
പിന്നീട് എം ഇ എസിന്റെ സംസ്ഥാന സിക്രട്ടറിയായി ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്രമായ മാറ്റത്തിനൊപ്പം കൈകോർത്തുള്ള പ്രവർത്തനങ്ങളിൽ സജീവമായി മുഴുകവേയാണ് നിനച്ചിരിക്കാതെ ഈ ലോകത്തോട് യാത്ര പറഞ്ഞത്. വേർപാടിന്റെ രണ്ടു വർഷം പൂർത്തിയാകുമ്പോൾ എം ഇ എസ് ഏർപ്പെടുത്തിയ അനുസ്മരണ പുരസ്‌കാര ചടങ്ങുകൾക്ക് നിറഞ്ഞു കവിഞ്ഞ കോളേജിലെ ഇമ്പിച്ചി ബാവ ഓഡിറ്റോറിയം, സാർ പ്രവർത്തിച്ചതും അല്ലാത്തതുമായ വിവിധ മേഖലകളിൽനിന്നുമുള്ളവരുടെ മഹനീയ സാന്നിദ്ധ്യം കൊണ്ട് സമ്പന്നവുയിരുന്നു.
ഇന്ത്യൻ പാർലിമെന്റ് അംഗവും, കോൺഗ്രസ് നേതാവും, മുൻ കേന്ദ്ര മന്ത്രിയും, എഴുത്തുകാരനും, മുൻ അന്താരാഷ്‌ട്ര നയതന്ത്രജ്ഞനും, രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി അംഗീകാരങ്ങളും, ബഹുമതികളും നേടുകയും ചെയ്ത പ്രഗത്ഭനായ ത്രിഭാഷാ പ്രഭാഷകൻ കൂടിയായ ഡോ. ശശി തരൂർ എന്ന വിശ്വ പൗരനാണ് സാറിന്റെ പേരിലുള്ള പ്രഥമ പുരസ്കാരത്തിനർഹനായത്. മാനവ സൗഹൃദം എന്നും നിലനിൽക്കണമെന്ന് ആഗ്രഹിച്ചു തലമുറകളായി മഹനീയ മാതൃകാ പ്രവർത്തനങ്ങൾക്ക് നേതൃത്വകൊടുക്കുന്ന സ്നേഹത്തിന്റെയും, സൗമ്യതയുടെയും പ്രകാശ ഗോപുരമായ പാണക്കാട് കുടുംബത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന പുതിയ തലമുറയിലെ അംഗമായ സാദിഖ് അലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൽ ധന്യമായ സദസ്സിനെ സാക്ഷിയാക്കി നിറ കയ്യടികളോടെ പുരസ്കാരം തരൂർ ഏറ്റുവാങ്ങി.
മൂല്യങ്ങളും, മനുഷ്യത്വവും, വിശ്വാസങ്ങളും, സ്നേഹവും, കരുണയും, വലുപ്പ ചെറുപ്പ മില്ലാതെ സൗഹൃദങ്ങളും എന്നും കാത്തു സൂക്ഷിക്കുന്നതിൽ ഏറെ നിഷ്കർഷത പുലർത്തിയിരുന്ന കടവനാട് സാറിന്റെ ഓർമ്മപുതുക്കലിന്റെ വേദി കൂടിയായ ചടങ്ങിന് എം ഇ എസിന്റെ സംസ്ഥാന ട്രഷറർ ഓ സി സലാഹുദ്ധീൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ടി എം സക്കീർ ഹുസൈൻ അദ്ധ്യക്ഷം വഹിച്ചു. മുൻ എം പി സി ഹരിദാസ്, മുൻ കേരള നിയമ സഭ സ്പീക്കറും ഒരു പതിറ്റാണ്ടു കാലം പൊന്നാനിയുടെ പ്രിയങ്കരനായ എം എൽ എ യുമായിരുന്ന ശ്രീരാമകൃഷ്ണൻ, ജില്ലാ യു ഡി എഫ് ചെയർമാൻ പി ടി അജയ് മോഹൻ, സാറിന്റെ ശിഷ്യന്മാർകൂടിയായ ആലംകോട് ലീല കൃഷ്ണൻ, അജിത് കൊളാടി, ജയരാജ്, ബ്ലോക്ക് പ്രസിഡന്റ് അഡ്വക്കേറ്റ് ഇ സിന്ധു, പി വി അയ്യൂബ് തുടങ്ങിയവരും പി സുരേന്ദ്രൻ, കെ പി നൗഷാദ് അലി, അഷ്‌റഫ് കോക്കൂർ, കോളേജ് സിക്രട്ടറി സഖീർ കാദിരി തുടങ്ങിയവരും സംസാരിച്ചു.
ഓ.സി സലാഹുദ്ധീൻ, കെ വി ഹബീബുള്ള, കെ കെ ഇക്‌ബാൽ, ടി വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, പ്രിൻസിപ്പൽ എ എ സുബൈർ, പ്രൊഫസ്സർ അമീറ, പ്രൊഫസ്സർ റിയാസ് പഴഞ്ഞി, പ്രൊഫസ്സർ ബുഷ്‌റ, കുഞ്ഞി മോൻ, മുഹമ്മദ് റഷീദ്, പ്രൊഫസ്സർ തൗഫീഖ്, കർമ്മ ബഷീർ, ടി ടി ഇസ്മായിൽ, നാസിമുദ്ധീൻ, ശരീഫ് മാസ്റ്റർ, കെ വി റഫീഖ് തുടങ്ങിയവരുടെ മികച്ച സംഘാടന മികവ് കൊണ്ട് സ്മൃതിപഥത്തിൽ കുളിർമയുള്ള ഓർമ്മദിനമായി സൂക്ഷിക്കുവാൻ പുരസ്‌കാര ചടങ്ങുകൾക്കായി. അഭിനന്ദങ്ങൾ.