സമ്പൂർണ ഡിജിറ്റൽ
റീസർവേ: പൊന്നാനിയിലെ
കടൽ പുറമ്പോക്ക് ഭൂമിക്ക്
പ്രാഥമിക പരിഗണന
പൊന്നാനി: സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റൽ റീസർവേ നടപടികൾ ആരംഭിക്കുന്ന സാഹചര്യത്തിൽ പൊന്നാനിയിലെ കടൽ പുറമ്പോക്ക് ഭൂമി പോലെയുള്ള അൺസർവേയ്ഡ് ഭൂമിക്ക് പ്രാഥമിക പരിഗണന നൽകി സർവേ നടപടികൾ പൂർത്തീകരിച്ച് പട്ടയം അനുവദിക്കുന്ന വിഷയം വിശദമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു.
നിയമസഭയിൽ പി. നന്ദകുമാർ എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. സംസ്ഥാന സർവേ അതിർത്തിക്ക് പുറത്തുള്ള സ്ഥലമായതിനാൽ സെൻട്രൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ മാത്രമാണ് സർവേ നടപടികൾ പൂർത്തീകരിക്കാൻ കഴിയുക.
ജില്ലയിൽ പൊന്നാനി നഗരം, വെളിയങ്കോട്, പെരുമ്പടപ്പ് തുടങ്ങിയ വില്ലേജുകളിൽ തീരദേശ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരിൽനിന്ന് ഭൂനികുതി സ്വീകരിക്കാത്തത് സംബന്ധിച്ച് ഉന്നയിച്ച വിഷയം സർക്കാർ വളരെ ഗൗരവമായി പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർവേ അതിർത്തിക്ക് പുറത്ത് അൺസർവേയ്ഡ് ലാന്റായി കിടന്ന കടൽ ഇറങ്ങിയ സ്ഥലമാണ് പൊന്നാനി നഗരം, വെളിയങ്കോട്, പെരുമ്പടപ്പ് തുടങ്ങിയ വില്ലേജുകളിലെ തീരദേശ പുറമ്പോക്ക് ഭൂമി.
സർവേ നടപടികൾ നടന്ന 1930-35 കാലഘട്ടത്തിൽ കടൽ പുറമ്പോക്കായി മാറ്റിയിട്ടിരുന്ന സ്ഥലത്ത് കാലക്രമത്തിൽ കടൽ ഇറങ്ങുകയും വലിയ വിസ്തൃതിയുള്ള സ്ഥലം പുറമ്പോക്കായി മാറുകയുമായിരുന്നു. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഇവിടെ വീടുകൾ നിർമിച്ച് താമസമാക്കുകയും ചെയ്തു.
സ്ഥലത്തെ താമസക്കാർക്ക് പട്ടയം വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ പ്രത്യേക സർവേ ടീമിനെ നിയോഗിച്ച് സർവേ ചെയ്ത് പ്ലോട്ടുകളാക്കി 1982 മുതലുള്ള കാലയളവിലെ താമസക്കാർക്ക് പട്ടയം അനുവദിച്ചുനൽകി. എന്നാൽ, സർവേ രേഖകളിൽ ഭൂമി ഉൾപ്പെടുത്തുകയോ വിജ്ഞാപനം ചെയ്യപ്പെടുകയോ ചെയ്യാത്തതുകാരണം പട്ടയങ്ങൾ നിയമ വിധേയമല്ലാത്തതിനാൽ കടൽ പുറമ്പോക്ക് ഭൂമിക്ക് പോക്കുവരവ് ചെയ്ത് കരമടക്കാൻ സാധിക്കില്ല. കേരള ലാന്റ് ടാക്സ് ആക്ട് പ്രകാരം നിലവിൽ കൈവശ ഭൂമിക്ക്
കൈവശക്കാരനിൽ നിന്നും ഭൂനികുതി സ്വീകരിക്കുക മാത്രമാണിപ്പോൾ ചെയ്യുന്നത്.