സമാധി വിവാദം കൈകാര്യം ചെയ്ത ‘ചുള്ളൻ’ സബ് കലക്ടര്‍ ആരാണ്?; സമൂഹ മാധ്യമങ്ങളില്‍ തിരച്ചില്‍ തകൃതി
നെയ്യാറ്റിൻകരയില്‍ ഗോപൻ സ്വാമി ദുരൂഹ സാഹചര്യത്തില്‍ ‘സമാധിയായ’തുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ജില്ല ഭരണകൂടം കൈകാര്യം ചെയ്യുന്നതിനിടെ ഉയർന്നുകേട്ട പേരാണ് തിരുവനന്തപുരം സബ് കലക്ടർ ആല്‍ഫ്രഡ് ഒ.വിയുടേത്.ഗോപൻ സ്വാമി മരിച്ചോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കല്ലറ തുറക്കുന്നത് അടക്കമുള്ള നടപടികള്‍ക്കായി ചർച്ച നടത്തിയതും മേല്‍നോട്ടം വഹിച്ചതും സബ് കലക്ടർ ആയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നിന്ന് ആല്‍ഫ്രഡ് ഒ.വിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് നെറ്റിസണ്‍സ്.
കണ്ണൂർ സ്വദേശിയായ ആല്‍ഫ്രഡ് ഒ.വി 2022 ബാച്ച് സിവില്‍ സർവീസ് ഉദ്യോഗസ്ഥനാണ്. മുമ്ബ് പാലക്കാട് അസിസ്റ്റന്‍റ് കലക്ടറായി സേവനം ചെയ്തിരുന്നു. ബാംഗ്ലൂർ ക്രൈസ്റ്റ് സർവകലാശാലയില്‍ നിന്ന് കമ്ബ്യൂട്ടർ സയൻസില്‍ ബിരുദം നേടിയ ആല്‍ഫ്രഡ്, ഡല്‍ഹിയില്‍ ഒരു വർഷം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിട്ടുണ്ട്. ബിരുദ പഠന കാലത്താണ് സിവില്‍ സർവീസിനെ കുറിച്ച് അദ്ദേഹം ചിന്തിക്കുന്നത്.2022ല്‍ മൂന്നാം ശ്രമത്തിലാണ് ആല്‍ഫ്രഡ് സിവില്‍ സർവീസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കുന്നത്. ആദ്യ ശ്രമത്തില്‍ മെയിൻസ് പരീക്ഷ പാസാകാൻ കഴിഞ്ഞില്ല. രണ്ടാം ശ്രമത്തില്‍ 310-ാം റാങ്കിലെത്തിയ ആല്‍ഫ്രഡ് മൂന്നാം ശ്രമത്തില്‍ 57-ാം റാങ്ക് നേടി മികവ് തെളിയിച്ചു.
രണ്ടാം ശ്രമത്തില്‍ ഇന്ത്യൻ പോസ്റ്റല്‍ സർവീസ് ലഭിച്ചിരുന്നു. എന്നാല്‍, മൂന്നാം ശ്രമത്തിലൂടെ മികച്ച വിജയം നേടി ഐ.എ.എസ് കരസ്ഥമാക്കുകയായിരുന്നു. പഠനത്തിനിടെ സിനിമ കാണാനും ടർഫില്‍ ഫുട്ബാള്‍ കളിക്കാനും ആല്‍ഫ്രഡ് സമയം കണ്ടെത്തിയിരുന്നു.
സിവില്‍ സർവീസ് നേട്ടത്തെ കുറിച്ച് ആല്‍ഫ്രഡ് മാധ്യമങ്ങളോട് മുമ്ബ് നടത്തിയ പ്രതികരണം വാർത്തയായിരുന്നു. ആദ്യശ്രമത്തിന് ശേഷം തളരരുതെന്നും ഒരാള്‍ക്ക് ശരിക്കും താല്‍പര്യമുണ്ടെങ്കില്‍ രണ്ടോ മൂന്നോ തവണ പരീക്ഷ എഴുതണമെന്നുമാണ് ആല്‍ഫ്രഡ് അന്ന് പറഞ്ഞത്.വിൻസന്‍റ്-ത്രേസിയാമ്മ ദമ്ബതികളുടെ ഇളയ മകനാണ് ആല്‍ഫ്രഡ്. സഹോദരൻ വില്‍ഫ്രഡ് സോഫ്റ്റ്‌വെയർ കമ്ബനി ജീവനക്കാരനും സഹോദരി വിനയ മനശാസ്ത്രജ്ഞയുമാണ്.