ബൈക്ക് മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി ചെറിയ വിലയ്ക്ക് വില്‍പന; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചു വിദ്യാര്‍ത്ഥികള്‍ പിടിയില്‍


മലപ്പുറം: മലപ്പുറം, കോഴിക്കോട്, കേന്ദ്രീകരിച്ച് ആഡംബര ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച് വില്‍പന നടത്തുന്ന വിദ്യാര്‍ത്ഥികളുടെ സംഘം പിടിയില്‍. പിടിയിലായ അഞ്ചുപേരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍. മറ്റു മൂന്നുപേരുടെ വയസ്സ് 18ഉം. ആഡംബര ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച് വില്‍ക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെയായിരുന്നു. മലപ്പുറം കാവനൂര്‍ ചെരങ്ങകുണ്ട് കൊട്ടിയം പുറത്ത് വീട്ടില്‍ മിന്‍ഹാജ് (18), തൃക്കലങ്ങോട് കളങ്ങോടിപ്പറമ്ബ് വീട്ടില്‍ അഭയ് കൃഷ്ണ (18), തൃപ്പനച്ചി സ്വദേശി കല്ലിവളപ്പില്‍ വീട്ടില്‍ അഫ് ലാഹ് (18) എന്നിവരും പ്രായപൂര്‍ത്തി ആവാത്ത രണ്ടുപേരെയും ആണ് മലപ്പുറം പൊലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
പ്രതികളില്‍ നിന്നും നിരവധി ബുള്ളറ്റുകളും മറ്റ് ആഡംബര ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. മോഷണം നടത്തിയതിനുശേഷം വാഹനത്തിന്റെ നമ്ബര്‍ പ്ലേറ്റ് മാറ്റി ചെറിയ വിലയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പ്പന നടത്തുകയാണ് പതിവ്. മലപ്പുറം വാറങ്കോട് കഴിഞ്ഞ ഓഗസ്റ്റ് നാലിന് രാത്രി മോഷണം പോയ ബുള്ളറ്റിനെ കുറിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് വന്‍ ബൈക്ക് മോഷണസംഘത്തെ പൊലീസ് കണ്ടെത്തിയത്.
ജില്ലയില്‍ ബൈക്ക്മോഷണവും മറ്റു സംഭവങ്ങളും റിപ്പോര്‍ട്ടായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുടര്‍ന്ന് മലപ്പുറം ഡിവൈഎസ്‌പി. അബ്ദുല്‍ ബഷീര്‍, മലപ്പുറം പൊലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസ്, എസ് ഐ മാരായ ആസ്റ്റിന്‍ ഡെന്നിസണ്‍, എന്നിവരുടെ നേതൃത്വത്തില്‍ എഎസ്‌ഐ സിയാദ് കോട്ട, പൊലീസ് ഉദ്യോഗസ്ഥരായ സതീഷ്, മുഹമ്മദ് ഹാരിസ്, സുബീഷ്, ദിനു എന്നിവരും പ്രത്യേക അന്വേണസംഘം അംഗങ്ങളായ എസ..ഐ ഗിരീഷ്, ആര്‍.ഷഹേഷ് ദിനേഷ്, ജസീര്‍, സലീം , സിറാജ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.
