കാലടി ഗ്രാമ പഞ്ചായത്തിനെതിരെ സി.പി.ഐ. എം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത്ഭരണ സമിതി
എടപ്പാൾ: കാലടി ഗ്രാമ പഞ്ചായത്തിനെതിരെ സി.പി.ഐ. എം ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പഞ്ചായത്ത് ഭരണ സമിതി. കോവിഡ് വാക്സിൻ വിതരണം ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ ഉള്ള വേർതിരിവ് ഇല്ലാതെ സുതാര്യമായി മുന്നോട്ട് പോകുന്നുണ്ടെന്നും പ്രതിപക്ഷ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നും ഭരണ സമിതി അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഭരണസമിതി നിലവിൽ വന്നതിന് ശേഷം ചുരുങ്ങിയ കാലയളവിൽ 80%ത്തോളം പദ്ധതി ചിലവഴിച്ചു മികച്ച പ്രകടനം നടത്താനും ലാപ് സാകാതിരിക്കാനും പഞ്ചായത്തിന് കഴിഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിൽ വികസന കാര്യത്തിൽ വിവേചനം എന്ന ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണന്നും ഭരണ സമിതി അംഗങ്ങൾ പറഞ്ഞു. നിലവിൽ കഴഞ്ഞ ഭരണ ഭരണ സമിതിയുടെ പദ്ധതികളുടെ നിർവഹണം മാത്രമേ ഇതുവരെ നടത്തിയിട്ടുള്ളു. പുതിയ ഭരണ സമിതിയുടെ പദ്ധതികളുടെ നിർവഹണം ആരംഭിക്കുന്നതിന് മുൻപ് ഇത്തരത്തിലുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നും പഞ്ചായത്ത് ഭരണസമിതി പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ലയിൽ ഏറ്റവും പിന്നിലായ പഞ്ചായത്തുകളിൽപെട്ട കാലടി പഞ്ചായത്തിനെ ഇതിൽ നിന്നും മുന്നോട്ടെത്തിക്കാനുള്ള പരിശ്രമത്തിൽ ഭരണ സമിതി. പഞ്ചായത്തിൽ ഭിന്നശേഷി പരിരക്ഷ വാക്സിനെഷൻ ക്യാമ്പ് എട്ട് വാർഡുകൾ വീതം രണ്ട് ഘട്ടങ്ങളിലായി നടന്നു. കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തന രഹിതമായിരുന്ന ഹരിത കർമസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി അടുത്ത തിങ്കളാഴ്ച പുനരാരംഭിക്കും. ഗ്രാമപഞ്ചായത്തിന്റെ വികസനകാര്യങ്ങളിൽ രാഷ്ട്രീയം കലർത്താതെ മികച്ച നിർദേശങ്ങൾ നൽകണമെന്നും ഭരണസമിതി അംഗങ്ങളായ പ്രസിഡന്റ് അസ്ലം കെ തിരുത്തി, വൈ. പ്രസിഡന്റ് ജിൻസി പി. ജി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആനന്ദൻ കെ കെ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അബ്ദുൽ ഗഫൂർ എൻ. കെ. എന്നിവർ പറഞ്ഞു.