
കൊച്ചി: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. കൂടുതല്‍ ചൂട് അനുഭവപ്പടാറുള്ള ഏപ്രില്‍, മേയ് മാസങ്ങള്‍ക്ക് മുൻപ് തന്നെ കേരളത്തില്‍ രാജ്യത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഉഷ്ണതരംഗ സാധ്യതയെ കുറിച്ചുള്ള ചർച്ചകള്‍ സജീവമാകുന്നത്. ശനിയാഴ്ചയാണ് കൊടുംചൂടില്‍ പാലക്കാട് ഇന്ത്യയില്‍ തന്നെ മുന്നിലെത്തിയത്. 38 ഡിഗ്രി സെല്‍ഷ്യസായിരുന്നു ശനിയാഴ്ച്ച പാലക്കാട് രേഖപ്പെടുത്തിയ ഉയർന്ന താപനില. അന്തരീക്ഷ ഊഷ്മാവ് മലമ്ബ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസും സമതലങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസും ആവുമ്ബോഴാണ് ഉഷ്ണതരംഗമായെന്ന് കണക്കാക്കുന്നത്.
കേരളത്തില്‍ മാത്രമല്ല ദേശീയ, ആഗോളതലത്തിലും 10 വർഷമായി ചൂട് കൂടിക്കൊണ്ടേയിരിക്കുകയാണ്. പശ്ചിമഘട്ടത്തിലെ പാലക്കാട്, പുനലൂർ ഗ്യാപ്പുകള്‍ വഴി വീശുന്ന വരണ്ട വടക്കുകിഴക്കൻ ചൂടുകാറ്റാണ് ഈ ഭാഗങ്ങളിലെ ഉയർന്ന ചൂടിന് കാരണം. പാലക്കാട്ട് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 2016 ഏപ്രിലിലായിരുന്നു- 41.9 ഡിഗ്രി സെല്‍ഷ്യസ്.
രാജ്യത്ത് മാർച്ച് മുതല്‍ മേയ് വരെയുള്ള കാലയളവിലാണ് ഉഷ്ണതരംഗമുണ്ടാകുന്നത്. ഒഡിഷ, ബിഹാർ, പഞ്ചാബ്, ഹരിയാണ, ഡല്‍ഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സാധാരണ ഇതുവരിക. തമിഴ്നാട്ടിലും കേരളത്തിലും ഇത് സാധാരണമല്ല. തീവ്രമായ കാലാവസ്ഥാവ്യതിയാനം കേരളത്തില്‍ പ്രകടമായത് 2016 മുതലാണ്. കേരളത്തില്‍ അദ്യമായി ഉഷ്ണതരംഗമുണ്ടായത് ആ വർഷമാണ്. തുടർന്ന് 2017-ല്‍ ഓഖിയും 2018-ല്‍ പ്രളയവും ഉണ്ടായി.
ഉഷ്ണതരംഗമുണ്ടായാല്‍ സൂര്യതാപംമുതല്‍ ക്ഷീണവും ഛർദിയും ബോധക്ഷയവും കടുത്ത അവസ്ഥയില്‍ മരണംവരെയും ഉണ്ടാകാറുണ്ട്. ചൂടുവല്ലാതെ കൂടി നില്‍ക്കുമ്ബോള്‍ ഇടയ്ക്ക് മഴ ഉണ്ടാകാറുണ്ട്. എന്നാല്‍, നിലവില്‍ അതിനുള്ള സാധ്യത കാണുന്നില്ല.
