മാനസ കൊലപാതകം : പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

കോതമംഗലത്ത് ഡെന്‍റൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തി പ്രതി ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് കുറ്റപത്രം സമർപിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ബിഹാറിൽ നിന്ന് തോക്ക് വാങ്ങിക്കുന്നതിന് സഹായിച്ച കണ്ണൂർ ഇടചൊവ്വ സ്വദേശി ആദിത്യനാണ് കേസിൽ രണ്ടാം പ്രതി.
കഴിഞ്ഞ ജൂലൈ 30നാണ് താമസസ്ഥലത്തെത്തി മാനസയെ വെടിവെച്ച് കൊലപ്പെടുത്തി രഖിൽ ആത്മഹത്യ ചെയ്തത്. ഒന്നാം പ്രതി ആത്മഹത്യ ചെയ്തെങ്കിലും കൃത്യം നടത്താൻ സഹായിച്ച മുഴുവൻ പേരെയും നിയമനടപടിയിലേക്ക് എത്തിച്ച് പഴുതടച്ച രീതിയിലാണ് പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപ്പത്രം സമർപ്പിച്ചത്. ബീഹാറിൽ നിന്ന് തോക്ക് വാങ്ങിക്കുന്നതിനും കൊണ്ടുവരുന്നതിനും സഹായിച്ച ആദിത്യൻ ആണ് രണ്ടാം പ്രതി. തോക്കു കൊടുത്ത ബീഹാർ സ്വദേശി സോനു കുമാർ ആണ് മൂന്നാം പ്രതി. ഇടനിലക്കാരനായ മനിഷ് കുമാർ വർമ നാലാം പ്രതിയുമായാണ്
പൊലീസ് കുറ്റപ്പത്രം.ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കുറ്റപത്രത്തിൽ 81 സാക്ഷികളുണ്ട്. അന്വേഷണത്തിനായി പൊലീസ് സംഘം ബിഹാർ, വാരണാസി, പാറ്റ്ന, മുംഗീർ തുടങ്ങിയ സ്ഥലങ്ങളിലെത്തി. ബീഹാറിൽ നിന്നാണ് രണ്ടു പ്രതികളെ അറസറ്റ് ചെയ്തത്. മൂന്നു പ്രതികളും ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലും. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.
