NATIONAL


ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഫണ്ട് തട്ടിപ്പിൽ രാജ്യത്ത് നാല് ലക്ഷം കേസുകൾ; മാതൃകയായി കേരളം

രാജ്യത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ട് വകമാറ്റം, വേതനം നൽകാതിരിക്കൽ തട്ടിപ്പും വ്യാപകം. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി നാല് ലക്ഷത്തിലേറെ കേസുകൾ രജിസ്റ്റ‍ര്‍ ചെയ്തതായി കേന്ദ്ര സ‍ര്‍ക്കാര്‍ പറയുന്നു.

ഇന്ന് ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരുടെ അടക്കം ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രസ‍ര്‍ക്കാര്‍ ഈ കണക്കുകള്‍ വ്യക്തമാക്കിയത്. എന്നാൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് ക്രമക്കേടിൽ ഒരു കേസ് പോലും കേരളത്തിൽ റിപ്പോ‍ര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് സംസ്ഥാനത്തിന് അഭിമാനമായി.

ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റര്‍ ചെയ്തത് ആന്ധ്രപ്രദേശിലാണ്. തമിഴ്നാടാണ് കൂടുതൽ കേസുകൾ രജിസ്റ്റ‍ര്‍ ചെയ്ത രണ്ടാമത്തെ സംസ്ഥാനം. രാജ്യത്ത് ഗ്രാമങ്ങളിൽ തൊഴിലും വേതനവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ചതാണ് ഈ പദ്ധതി. സാധാരാണക്കാര്‍ക്ക് തൊഴിലിന് ലഭിക്കേണ്ട അര്‍ഹമായ വേതനമാണ് അത് വിതരണം ചെയ്യാൻ ബാധ്യതപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങൾ തന്നെ തട്ടിയെടുത്തതെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഫണ്ട് വകമാറ്റം, തൊഴിലുറപ്പ് പദ്ധതി പ്രകാരം ചെയ്ത തൊഴിലിന്റെ വേതനം നൽകാതിരിക്കൽ, തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിൽ സുതാര്യത ഇല്ലായ്മ തുടങ്ങിയവ അടക്കമുള്ളതാണ് ക്രമക്കേടുകൾ. കേന്ദ്ര ഗ്രാമ വികസന  സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിയാണ് ലോക്സഭയിൽ കണക്കുകൾ അവതരിപ്പിച്ചത്. കേരളത്തിൽ നിന്നുള്ള എംപിമാരായ ബെന്നി ബഹനാൻ, അടൂർ പ്രകാശ്, കെ മുരളീധരൻ, ആന്റോ ആന്റണി തുടങ്ങിയവരാണ് ഇതുമായി ബന്ധപ്പെട്ട് ചോദ്യം നൽകിയത്.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്ന മൂന്നാമത്തെ സംസ്ഥാനം കര്‍ണാടകമാണ്. ഇവിടെ 59290 കേസുകൾ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button