സംഗീതപഠന മോഹത്തിന് പ്രായം ഒരു തടസമല്ലന്ന് തെളിയിച്ചിരിക്കുകയാണ് എടപ്പാളിലെ അമ്മിണി ടീച്ചർ

എടപ്പാൾ: 79-ാം വയസ്സിൽ സംഗീതം അഭ്യസിച്ച് ഏവർക്കും പ്രചോദനമാവുകയാണ് എടപ്പാൾ സ്വദേശിനിയായ അമ്മിണി വാസുദേവൻ, ജനിച്ചത് അടൂർ ആണെങ്കിലും ടീച്ചറിന്റെ കർമരംഗം എടപ്പാളും പരിസരപ്രദേശങ്ങളും ആണ് . 1972-ൽ അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇവർ എടപ്പാളിനടുത്തുള്ള ഒതളൂർ ജി.യു.പി. സ്കൂൾ, ഇ.എം.യു.പി. സ്കൂൾ എടപ്പാൾ, ജി.എച്ച്.എസ്. വേങ്ങര, ജി.യു.പി.എസ്. പൈങ്കണ്ണൂർ, ജി.എൽ.പി.എസ്. തുയ്യം, ജി.എൽ.പി.എസ്. എടപ്പാൾ തുടങ്ങിയ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഹിന്ദി ഒഴികെയുള്ള വിഷയങ്ങളിൽ ഇവർ അധ്യാപനം നടത്തി. നിരവധി ശിഷ്യസമ്പത്തുള്ള ഈ മുൻ അധ്യാപികയ്ക്ക് മക്കളായ സുജനും ഉദയസാനുവും സംഗീത പഠനത്തിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. കഴിഞ്ഞ 8 മാസമായി സംഗീതം അഭ്യസിക്കുന്ന അമ്മിണി വാസുദേവനെ സംഗീതം പഠിപ്പിക്കുന്നത് സംഗീത അധ്യാപകനായ മണികണ്ഠൻ മൂതൂരാണ്.
ചെറുപ്പം മുതലേ തനിക്ക് സംഗീതം പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്ന് അമ്മിണി വാസുദേവൻ പറയുന്നു. എടപ്പാളിൽ എത്തിയ ശേഷം സംഗീതം അഭ്യസിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അന്നത്തെ ജീവിത സാഹചര്യങ്ങൾ അതിന് തടസ്സമായി. 1999 മാർച്ചിലാണ് അമ്മിണി വാസുദേവൻ വിരമിച്ചത്. ഭർത്താവ് വാസുദേവൻ അധ്യാപകനായിരുന്നു. ഈ മുൻ അധ്യാപികയുടെ മക്കളും ചെറുമക്കളുമെല്ലാം സംഗീതം അഭ്യസിച്ചവരാണ്. കൊച്ചുമകൻ കീബോർഡ് വളരെ നന്നായി വായിക്കും.
ഇതിനെല്ലാം പുറമെ അമ്മിണി വാസുദേവൻ നല്ലൊരു കർഷക കൂടിയാണ്, തന്റെ പുരയിടത്തിൽ നിരവധി തരത്തിൽ ഉള്ള പച്ചക്കറികൾ കൃഷി ചെയ്യ്യുന്നു, വിരമിക്കൽ എന്നത് ജീവിതത്തിൽ ഇല്ലെന്ന കാര്യം ആണ് അമ്മിണി വാസുദേവൻ തന്റെ ജീവിതം കൊണ്ട് തെളിയിക്കുന്നത്, പുതിയ വിദ്യകൾ അഭ്യസിക്കാൻ പ്രായം ഒരു തടസമല്ല എന്ന് ടീച്ചർ തന്റെ സംഗീതഭ്യാസം കൊണ്ട് തെളിയിക്കുകയാണ്.
