പെരുമ്പടപ്പിൽ വൻ ലഹരി വേട്ട; 20000തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
പെരുമ്പടപ്പ്: വിദ്യാർഥികളെ ലക്ഷ്യമിട്ടു സംസ്ഥാനത്തെ വിവിധജില്ലകളിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസുമായി മിനിലോറിയും ഡ്രൈവറെയും പെരുമ്പടപ്പ് പോലീസ് പിടികൂടി. മലപ്പുറം ജില്ലയിൽനിന്ന് തൃശ്ശൂർ ജില്ലയിലേക്ക് കടക്കാൻശ്രമിക്കുന്നതിനിടെ ചൊവ്വാഴ്‌ച രാത്രി പെരുമ്പടപ്പ് ഇൻസ്‌പെക്ടർ സി വി ബിജു, സിവിൽ പോലീസ് ഓഫീസർമാരായ ഉദയകുമാർ,വിഷ്ണു നാരായണൻ, ധനാജ്, പ്രവീൺ, ജെം ജെറോം എന്നിവരടങ്ങുന്ന സംഘം ജില്ലാ അതിർത്തിയായ പാലപ്പെട്ടി കാപ്പിരിക്കാട് നിന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ KL 13 AK 1068 എന്ന നമ്പർ പിക്കപ്പും ഡ്രൈവറായ പാലപ്പെട്ടി സ്വദേശി പി എ അമീർ (40) നെയും കസ്റ്റഡിയിലെത്തു. പ്ലാസ്റ്റിക് ചാക്കുകളിലും ചണച്ചാക്കുകളിലും നിറച്ചായിരുന്നു ഹാൻസ് കടത്താൻ ശ്രമിച്ചത്. ഒരു ചാക്കിൽ 100 വീതം ഹാൻസിന്റെ പാക്കെറ്റുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. 20,000 പാക്കെറ്റുകളുണ്ടാവും. ലക്ഷങ്ങളുടെ വിപണി ലക്ഷ്യമിട്ടാണ് നിരോധിത പാൻ ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമിച്ചത്.