ശിവരാത്രി നിറവില്‍ കുംഭമേള, ഇന്ന് സമാപനം: കോടിക്കണക്കിന് ഭക്തര്‍ പ്രയാഗ്രാജില്

ന്യൂഡല്‍ഹി: എവിടെയും ഹർ ഹർ മഹാദേവ്, ഗംഗാ ദേവീ സ്തുതികള്‍. മഹാശിവരാത്രി പുണ്യം നുകരുകയാണ് ഇന്ന് പ്രയാഗ്രാജ്.
കോടിക്കണക്കിന് ഭക്തരാണ് കുംഭമേളയ്ക്കെത്തുന്നത്. ത്രിവേണീ സംഗമത്തിലെ ശിവരാത്രി അമൃത് സ്നാനത്തോടെ മഹാകുംഭമേളയ്ക്ക് സമാപനമാകും. 2027ല്‍ മഹാരാഷ്ട്രയിലെ നാസികിലാണ് അടുത്ത കുംഭമേള. ജനുവരി 13ലെ പൗഷ് പൗർണമി ദിനത്തിലാണ് പ്രയാഗ്രാജ് കുംഭമേള ആരംഭിച്ചത്. ശിവരാത്രി ദിനത്തില്‍ ഭക്തരുടെ അഭൂതപൂർവമായ തിരക്ക് മുൻകൂട്ടി കണ്ട് പഴുതടച്ച ക്രമീകരണങ്ങളാണ് ഉത്തർപ്രദേശ് സർക്കാരും റെയില്‍വേയും ഉള്‍പ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 63.36 കോടിയില്‍പ്പരം തീർത്ഥാടകരെത്തിയെന്നാണ് കണക്കുകള്‍. മേഖലയിലാകെ സുരക്ഷാസന്നാഹം ശക്തമാക്കി. വാഹനങ്ങള്‍ പ്രവേശിക്കുന്നത് പൂർണമായി വിലക്കി. മെഡിക്കല്‍ യൂണിറ്റുകളും അഗ്നിശമന സേനയും 24 മണിക്കൂറും സജ്ജം. ശുചീകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാണ്. 15,953 മെട്രിക് ടണ്‍ മാലിന്യം കുംഭമേള മേഖലയില്‍ നിന്ന് ഇതുവരെ നീക്കം ചെയ്തതായി യു.പി നഗരവികസന വകുപ്പ് അറിയിച്ചു.
സമയം ഇങ്ങനെ
മഹാശിവരാത്രി സ്നാനം ഇന്ന് രാവിലെ 11.08ന് ആരംഭിക്കും. നാളെ രാവിലെ 08.54 വരെയാണ് സ്നാനത്തിനുള്ള പുണ്യസമയം.
ലോകം കുംഭമേളയിലേക്ക്
44 ദിവസത്തിനിടെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, സിനിമാ താരങ്ങള്‍, വ്യവസായികള്‍, നയതന്ത്ര ഉദ്യോഗസ്ഥർ, വിദേശ പ്രതിനിധി സംഘങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖകളിലെ പ്രമുഖർ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്തു. കുംഭമേള നടത്തിപ്പ് മികച്ചതാണെന്ന് പ്രകീർത്തിക്കപ്പെട്ടു. അതേസമയം, കുംഭമേളയിലും ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലും തിക്കിലും തിരക്കിലും മരണങ്ങളുണ്ടായത് പ്രതിപക്ഷം ആയുധമാക്കി. പ്രതിപക്ഷത്തിനെതിരെ മോദിയും യോഗിയും രംഗത്തു വന്നതും കണ്ടു
