ശക്തമായ മഴയിൽ മുണ്ടകൻ കൃഷി വെള്ളത്തിൽ
ചങ്ങരംകുളം : പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂർ പാടശേഖരത്തിൽ കനത്തമഴമൂലം മുണ്ടകൻ കൃഷി വെള്ളത്തിലായത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞദിവസങ്ങളിൽനിർത്താതെപെയ്ത ശക്തമായ മഴ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയിരിക്കുന്നത് ഏകദേശം 60 ഹെക്റ്റർ വിസ്തീർണ്ണമുള്ള മുണ്ടക്കൻ നെൽപ്പാടങ്ങളിൽ 35 ഹെക്റ്ററോളം ഭാഗങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി നശിച്ചിരിക്കുകയാണ്. ബാക്കി പ്രദേശങ്ങളിലെ ഞാറ്റടികളും ദിവസങ്ങളായി വെള്ളത്തിനടിയിലാണ്.പെരുമ്പടപ്പ് പഞ്ചായത്തിലെ തെക്കൻ തിയ്യാം, കോടത്തൂർ, അയിരൂർ, കല്ലയിൽ പീടിക എന്നീ പടവുകളിൽ ആണ് കൃഷി നാശം ഉണ്ടായിരിക്കുന്നത്.മറ്റു പാടശേഖരങ്ങളിൽ നിന്നും കൂടുതൽ വെള്ളം ഒഴുകി വന്നതാണ് കർഷകർക്ക് തിരിച്ചടി ആയത്
കടം വാങ്ങിയും ലോൺ എടുത്തും പണ്ടം പണയം വച്ചും സമാഹരിച്ച പണത്തിലാണ് കർഷകർ നിലമൊരുക്കലും ഞാറ്റടി തയ്യാറാക്കലും നടീൽ, വളം, കീടനാശിനി പ്രയോഗം തുടങ്ങി മുഴുവൻ കൃഷിപ്രവർത്തനങ്ങളും നടത്തിയത്. ഇതിന് ഏകദേശം 30 ലക്ഷത്തിലധികം രൂപ ചെലവഴിച്ചുകഴിഞ്ഞതായാണ് കർഷകർ പറയുന്നത്. കൃഷി നാശം വിലയിരുത്തി അർഹമായ നഷ്ട പരിഹാരം നൽകുവാൻ ജില്ലാ കൃഷി ഓഫിസർ ക്ക് കർഷകർ നിവേദനം നൽകി.