വെളിയംകോട് സ്വദേശി ഷംനാദ് തൃശൂരിലെ കേസിന് ശേഷം നേപ്പാൾ അതിർത്തിയിലേക്ക് മുങ്ങി; കേരള പൊലീസ് പിടികൂടി
തൃശൂർ: യു എ പി എ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ മലപ്പുറം പെരുമ്പടപ്പ് വെളിയംകോട് താന്നിതുറയ്ക്കൽ വീട്ടിൽ ഷംനാദിനെ ഉത്തർപ്രദേശ് – നേപ്പാൾ അതിർത്തിയിൽ വച്ച് കേരള പൊലീസ് പിടികൂടി. സംസ്ഥാന ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെ തൃശൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. വധശ്രമം ഉൾപ്പടെ 22 കേസിൽ പ്രതിയാണ് ഇയാൾ. തൃശ്ശൂർ സിറ്റി വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. തൃശൂരിലെ കേസിന് ശേഷം വടക്കേ ഇന്ത്യയിലും നേപ്പാളിലുമായി ഒളിവിൽ കഴിയുന്നതിനിടെയാണ് കേരള പൊലീസ് പിടികൂടിയത്.
2016 ൽ വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും മറ്റും കവർന്ന കേസിലെ പ്രധാന പ്രതിയാണ് ഇയാൾ. ഈ കേസ് പിന്നീട് ഭീകരവിരുദ്ധ സേന അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി പിന്നീട് വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ കേസിൽ ഉൾപ്പെട്ട് ഒളിവിൽ പോവുകയായിരുന്നു.
തടിയന്‍റെവിട നസീർ ഉൾപ്പെട്ട തീവ്രവാദ സംഘടനയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ആളാണ് ഷംനാദ്. ഒളിവിൽ താമസിക്കാൻ ഷംനാദിനെ സഹായിച്ചവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഭീകരവിരുദ്ധസേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ അറസ്റ്റിലായത്.