MALAPPURAM

വീട്ടമ്മയുടെ പീഡന പരാതി വ്യാജമാണെന്ന് കണ്ടെത്തി; യുവാവിനെ വെറുതെവിട്ടു

മലപ്പുറം: യുവാവിനെതിരെ വീട്ടമ്മ നൽകിയ പീഡനപരാതി വ്യാജമാണെന്ന് കോടതി കണ്ടെത്തി. മലപ്പുറത്താണ് സംഭവം. പീഡനക്കേസില്‍ വീട്ടമ്മയുടെ പരാതി വ്യാജമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പ്രതിയായ യുവാവിനെ മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി (രണ്ട്) വെറുതെവിട്ടു.
എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്‌റഫിനെയാണ് (30) ജഡ്ജി എസ്. രശ്മി വെറുതെവിട്ടത്. പരാതിക്കാരി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എടവണ്ണ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. 14 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
2022ല്‍ ഭര്‍ത്താവുമായി പിണങ്ങിയ വീട്ടമ്മ ഭര്‍ത്താവിനെതിരെ മലപ്പുറം കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ പരാതിയില്‍ ഭര്‍ത്താവ് തന്നെ വ്യാജമായി ബലാത്സംഗക്കേസ് കൊടുക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാമര്‍ശിച്ചിരുന്നു. ഈ പരാതിയുടെ കോപ്പി മുഹമ്മദ് അഷ്റഫിന്‍റെ അഭിഭാഷകരായ അഡ്വ. പി. സാദിഖലി അരീക്കോട്, അഡ്വ. സാദിഖലി തങ്ങള്‍ എന്നിവര്‍ കോടതിയില്‍ ഹാജരാക്കി.

കൂടാതെ വീട്ടമ്മയും മുഹമ്മദ് അഷ്റഫും തമ്മിൽ നേരത്തെ മറ്റൊരു കേസ് ഉണ്ടായിരുന്നതായും പ്രതിഭാഗം കോടതിയെ അറിയിച്ചു. വീടുപണിയുമായി ബന്ധപ്പെട്ട് അഷ്റഫിന് വീട്ടമ്മ പണം നൽകാത്തതിനെ തുടർന്ന് നേരത്തെ കേസുണ്ടായിരുന്നു. മഞ്ചേരി സി.ജെ.എം കോടതിയിലുള്ള കേസിന്‍റെ വിശദാംശങ്ങളും പ്രതിഭാഗം അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് വിസ്താരത്തിനിടെ പരാതി വ്യാജമാണെന്ന് വീട്ടമ്മ കോടതിയിൽ സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് മുഹമ്മദ് അഷ്റഫിനെ കോടതി വെറുതെവിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button