വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കുന്നംകുളം സ്വദേശി കസ്റ്റഡിയിൽ

കുന്നംകുളം: വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് എമിഗ്രോ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കമ്പനി സി.ഇ.ഒ കുന്നംകുളം സ്വദേശി കിടങ്ങാടന് വീട്ടില്‍ മിജോ കെ. മോഹന്‍, ജനറല്‍ മാനേജര്‍ ഇരിങ്ങാലക്കുട ചക്കാലക്കല്‍ സുമേഷ് ആന്റണി എന്നിവരെ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗ്രൂപ് ഡയറക്ടര്‍ ആസിഫ് മുഹമ്മദിനുവേണ്ടി തിരച്ചില്‍ ആരംഭിച്ചതായി ഇരിങ്ങാലക്കുട പൊലീസ് അറിയിച്ചു. തട്ടിപ്പിന്റെ കഥകള്‍ അറിഞ്ഞതോടെ പലരും പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുന്നുണ്ട്. പലരില്‍നിന്നും ആദ്യഗഡുവായി രണ്ടുലക്ഷം രൂപയാണ് ബാങ്ക് ട്രാന്‍സ്ഫര്‍ ആയി വാങ്ങിയിരുന്നത്. മാസങ്ങള്‍ കഴിഞ്ഞപ്പോൾ സ്ഥാപനത്തില്‍നിന്ന് തൃപ്തികരമല്ലാത്ത മറുപടി ലഭിച്ചതോടെയാണ് പലരിലും സംശയം ഉടലെടുത്തത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
ജോബ് വിസ നല്‍കാമെന്ന് പറഞ്ഞാണ് പലരില്‍നിന്നും പണം തട്ടിയെടുത്തത്. ഒമ്പതര കോടി രൂപ തട്ടിയെടുത്തെന്നാണ് ആക്ഷേപം. കേരളത്തിലെ പല ജില്ലകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇപ്പോള്‍ അഞ്ചുപേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരിങ്ങാലക്കുട ആല്‍ത്തറക്കു സമീപം സൂപ്പര്‍മാര്‍ക്കറ്റിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പൊലീസ് എത്തിയത്.
