വസ്തു നികുതി ഇനി ഓൺലൈനായി അറിയാം
പൊന്നാനി:തദ്ദേശ സ്ഥാപനങ്ങളിലെ വസ്തുനികുതി പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റുന്നതിന് നടപടികൾ ആരംഭിച്ചു.
വസ്തുനികുതി എത്രയെന്നും തുക അടയ്ക്കാനുള്ള ലിങ്കും മൊബൈലിൽ സന്ദേശമായി എത്തും. ഇതിനായി ഗ്രാമപ്പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന സഞ്ചയ സോഫ്റ്റ്‌വേറിൽ ഓട്ടോമാറ്റിക് മെസെജിങ് സംവിധാനം നടപ്പാക്കും. പേയ്‌മെന്റ് ലിങ്ക് ഉൾപ്പെടുത്തിക്കൊണ്ടുള്ള സന്ദേശമായിരിക്കും നികുതിദായകർക്ക് നൽകുക.
ഇത്തരത്തിൽ സന്ദേശമയക്കുന്നതിന് സഞ്ചയ സോഫ്റ്റ്‌വേറിൽ ആവശ്യമായ മാറ്റംവരുത്തുന്നതിന് ഇൻഫർമേഷൻ കേരള മിഷനെ (ഐ.കെ.എം.) ചുമതലപ്പെടുത്തി. സന്ദേശം അയയ്ക്കുന്ന സേവനദാതാവിനെ ഇൻഫർമേഷൻ കേരള മിഷൻ തിരഞ്ഞെടുക്കും.
സേവനദാതാവിനു നൽകേണ്ട തുക ഗ്രാമപ്പഞ്ചായത്തുകൾ തനതുഫണ്ടിൽനിന്ന് ഇൻഫർമേഷൻ കേരള മിഷന് നൽകണം. സന്ദേശത്തിൽ കാണിക്കുന്ന നികുതിത്തുകയിൽ കുടിശ്ശികയുണ്ടെങ്കിൽ ഐ.കെ.എമ്മിന് ലഭിക്കേണ്ട തുക നികുതിദായകനിൽനിന്ന് ഈടാക്കും. ഓട്ടോമാറ്റിക് സന്ദേശം നൽകേണ്ട സമയം പഞ്ചായത്ത് ഡയറക്ടറാണ് ഐ.കെ.എമ്മിനെ അറിയിക്കുക. പേയ്‌മെന്റ് ലിങ്ക് ഇല്ലാതെ സന്ദേശമയക്കാൻ സഞ്ചയ സോഫ്റ്റ്‌വേറിൽ നിലവിൽ ഐ.കെ.എം. സൗജന്യമായി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഇതു മാറ്റമില്ലാതെ തുടരും.
ഗ്രാമപ്പഞ്ചായത്തുകൾക്ക് ലഭ്യമാക്കുന്ന സൗകര്യം നഗരകാര്യ ഡയറക്ടർ ആവശ്യപ്പെടുമ്പോൾ നഗരസഭകളിലും ഏർപ്പെടുത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഐ.കെ.എമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.