KERALA


വളർത്തുനായയെ വിൽക്കാൻ തയ്യാറായില്ല; വീട്ടമ്മയെ കല്ലെറിഞ്ഞ് പരുക്കേൽപിച്ചു; മൂന്നു പേർ അറസ്റ്റിൽ

ആലപ്പുഴ: വളർത്തു നായയെ വിൽക്കാൻ വിസമ്മതിച്ച വീട്ടമ്മയെ കല്ലെറിഞ്ഞ് പരുക്കേൽപിച്ച കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ പുത്തൻപുരയ്ക്കൽ റോായ്സൺ (32), ചെത്തി പുത്തൻപുരയ്ക്കൽ സിജു (അലോഷ്യസ്-26), കണിച്ചുകുളങ്ങര ദൈവത്തിങ്കൽ വിഷ്ണു (26) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് പിടികൂടിയത്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14 വാർഡിൽ ചിറയിൽ ജാൻസിയെ (നബീസത്ത് 54) ആക്രമിച്ച കേസിലാണ് അറസ്റ്റ്. 

കഴിഞ്ഞ ചൊവ്വാഴ്ച മാരാരിക്കുളം പള്ളിക്ക് സമീപമുള്ള ചിറയിൽ വീട്ടിലാണ് പ്രതികൾ അക്രമം നടത്തിയത്. വീട്ടിലെ വളർത്തുനായയെ കണ്ട് ഇഷ്ടപ്പെട്ട പ്രതികൾ നായയെ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ ജാൻസി വിൽക്കാൻ തയാറായില്ല. നായയെ എടുത്തു കൊണ്ടുപോകാനും ചിത്രമെടുക്കാനും പ്രതികൾ ശ്രമിച്ചു. ജാൻസി സമ്മതിച്ചില്ല. വീട്ടിൽ നിന്ന് ഇറക്കി വിട്ടപ്പോൾ ചീത്ത വിളിച്ച്, വടിവാൾ വീശി ഭീഷണിപ്പെടുത്തിയ ശേഷം കല്ലെടുത്തെറിഞ്ഞു. ജാൻസിയുടെ മുതുകിനും കണ്ണിന് താഴെയും പരുക്കേറ്റു. 

മദ്യലഹരിയിലാണു പ്രതികൾ അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. റോയ്സണെതിരെ മണ്ണഞ്ചേരിയിൽ 12 കേസുകളുണ്ട്. കാപ്പ റിമാൻഡ് സമയം കഴിഞ്ഞ് പുറത്തിറങ്ങിയ വിഷ്ണുവിനെതിരെ ഇടുക്കിയിൽ രണ്ട് കേസുകൾ നിലവിലുണ്ട്. സിജോയ്ക്കെതിരെ മാരാരിക്കുളത്ത് രണ്ട് വധശ്രമക്കേസും അർത്തുങ്കലിൽ രണ്ട് അടിപിടിക്കേസും മാരാരിക്കുളത്ത് മൂന്ന് കഞ്ചാവ് കേസുമുണ്ട്. മാരാരിക്കുളം പ്രിൻസിപ്പൽ എസ്ഐ എ. പ്രദീപ്, സനീഷ് കുമാർ, ജെ. ജാക്സൺ, സിപിഒമാരായ ജഗദീഷ്, കവിരാജ്, ഹോംഗാർഡ് വിനോദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്. മൂന്ന് പ്രതികളെയും ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button