വരുന്നൂ, കെ.എസ്.ആർ.ടി.സി.യുടെ : ‘ബസ്‌റ്റോറന്റുകൾ’

കെ.എസ്.ആർ.ടി.സി.ബോഡി ബിൽഡിങ് യൂണിറ്റിൽ ബസ്‌റ്റോറന്റിനായി ബസ് രൂപമാറ്റം വരുത്തുന്നു
എടപ്പാൾ: കെ.എസ്.ആർ.ടി.സി. ബസുകൾ ഇനി റസ്റ്റോറന്റുകളായി കണ്ടാൽ അദ്‌ഭുതപ്പെടേണ്ട. മറ്റൊരിടത്ത് മിൽമയുടെ ഉത്‌പനങ്ങളുമായും ആനവണ്ടികൾ ഇതിനോടകം പലയിടത്തും സ്ഥാനം പിടിച്ചുകഴിഞ്ഞു. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലാക്കാൻ ആവിഷ്‌കരിക്കുന്ന പരിപാടികളുടെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി. ‘ബസ്റ്റോറന്റുകൾ’ ആരംഭിക്കുന്നത്.
കെ.എസ്.ആർ.ടി.സി. ടെർമിനലുകളിൽ ബിവറേജ്‌സ് ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള തീരുമാനം വിവാദമായ സാഹചര്യത്തിലാണ് പുതിയ പദ്ധതി. കുടുംബശ്രീ, മിൽമ, മറ്റു സർക്കാരനുബന്ധ സംവിധാനങ്ങൾ എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ ബസുകൾ നൽകുന്നത്. രണ്ടുലക്ഷം രൂപ അഡ്വാൻസും പ്രതിമാസം 20,000 രൂപ വാടകയും നൽകുന്നവർക്ക് അവരുടെ രുചിഭേദത്തിനനുസരിച്ച് ബസുകൾ നിർമിച്ചുനൽകും.
കൈവശമുള്ളവയിൽ നല്ല നിലവാരത്തിലുള്ള ബസുകളാണ് ഉപയോഗിക്കുക. എടപ്പാൾ, കൊല്ലം, പെരിന്തൽമണ്ണ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്ന് ബസുകൾ ആവശ്യാനുസരണം രൂപമാറ്റം വരുത്തി നൽകാനാണ് തീരുമാനം. മിൽമ ആദ്യഘട്ടത്തിൽത്തന്നെ പത്തുബസുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
രുചികരമായ ഭക്ഷണപദാർഥങ്ങളുണ്ടാക്കി മിതമായ നിരക്കിൽ എത്തിച്ചുനൽകാനും ബസ്റ്റോറന്റുകൾ അടുത്തുതന്നെ നിരത്തിലിറങ്ങും. ഒരു വർഷത്തേക്കാണ് ആദ്യം കരാർ നൽകുക. പ്രവർത്തനം വിലയിരുത്തി മൂന്നുവർഷംവരെ പുതുക്കിനൽകും. സ്വകാര്യ സംരംഭകർക്കും ബസുകൾ നൽകുന്നകാര്യം കോർപ്പറേഷന്റെ പരിഗണനയിലുണ്ട്.ബസുകൾ രൂപമാറ്റം വരുത്തി വാടകയ്ക്ക് നൽകും














