MALAPPURAM

വയോധികനെ ഇടിച്ചിട്ട് നിറുത്താതെ കടന്നു കളഞ്ഞ ബൈക്ക് യാത്രികനെ ഒടുവില്‍ കണ്ടെത്തി

കോട്ടക്കല്‍: കോട്ടക്കല്‍ ടൗണിനും ചങ്കുവെട്ടിക്കുമിടയില്‍ സീനത്ത് സില്‍ക്സിന് സമീപം ചങ്കുവെട്ടി എടക്കണ്ടന്‍ കുഞ്ഞുമൊയ്തീനെയാണ് (71) ബൈക്ക് ഇടിച്ചത്. നിറുത്താതെ പോയ ബൈക്ക് യാത്രക്കാരനെ 30 ഓളം നിരീക്ഷണ കാമറകളുടെ സഹായത്താലാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം ജനുവരി 24നാണ് കേസിനാസ്പദമായ സംഭവം.. അപകടത്തില്‍ പരിക്കേറ്റ കുഞ്ഞിമൊയ്തീന്റെ ഇടതുകാല്‍ മുട്ടിനു താഴെ വെച്ച്‌ മുറിച്ചുമാറ്റിയിരുന്നു. കോട്ടക്കല്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജിയുടെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ വിവേക് കുമറാണ് കേസ് അന്വേഷണം നടത്തിയത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൂരജ്, രതീഷ്, വിശ്വനാഥന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അപകടത്തിനിടയാക്കിയ ബൈക്ക് ഓടിച്ചത് 17 വയസ്സുകാരന്‍. തിരൂര്‍ കോട്ട് സ്വദേശി മൈലാടിമ്മല്‍ സുരേന്ദ്രന്റെ പേരിലാണ് ഈ ഇരുചക്രവാഹനം. എന്നാല്‍ ഈ വാഹനം ഉപയോഗിച്ചിരുന്നത് ഇയാളുടെ മകനാണ്. എന്നാല്‍ ഇയാളുടെ സുഹൃത്തും കോട്ടക്കല്‍ പുതുപ്പറമ്ബ് സ്വദേശിയുമായ 17 വയസ്സുകാരനാണ് സംഭവ ദിവസം ഈ വാഹനം ഉപയോഗിച്ചിരിക്കുന്നത്. കോട്ടക്കലില്‍ നിന്നും പുതുപ്പറമ്ബിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ അപകടം വരുത്തിയത്. പിന്നീട് ഈ വാഹനം പുറത്തിറക്കാതെ ഒളിപ്പിക്കുകയായിരുന്നു. സുഹൃത്തിനോട് ബൈക്ക് ചെറിയ കേടുപാടുകള്‍ ഉണ്ടെന്നും വര്‍ക്ക്‌ഷോപ്പിലാണെന്നും പറഞ്ഞു. ഇതിനിടയില്‍ നിരീക്ഷണ കാമറയില്‍ പതിഞ്ഞ അപകടദ്യശ്യത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. പുതിയ മോഡല്‍ ബൈക്കാണ് അപകടം വരുത്തിയതെന്ന് ദൃശ്യങ്ങളില്‍ നിന്നും മനസിലായതിനാല്‍ 25 ലധികം വാഹന ഉടമകളെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 17 കാരനെ അറസ്റ്റു ചെയ്തത്. ഇയാളെ ജുവനൈല്‍
കോടതിയില്‍ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button