MALAPPURAM

സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ കടത്ത് കേസ്; മുഖ്യപ്രതി കില്ല സുബ്ബറാവു പിടിയില്‍

25 കോടിയിലേറെ രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍

തൃശൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ കടത്ത് കേസിലെ മുഖ്യ പ്രതി ഒരു വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. ആന്ധ്രയിലെ രാജമുദ്രിക്ക് സമീപം ചിത്രശാല സ്വദേശി കില്ല സുബ്ബറാവുവിനെയാണ് കൊരട്ടി പൊലീസ് പിടികൂടിയത്. 25 കോടിയിലേറെ രൂപ വില വരുന്ന ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിനായിരുന്നു മുരിങ്ങൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ പിടികൂടുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടയായിരുന്നു ഇത്. സംസ്ഥാനത്തിനകത്തേക്ക് കഞ്ചാവും ലഹരിമരുന്നും എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് അന്ന് പിടിയിലായത്. ഇവരുടെ ഫോണ്‍ കോളുകളും ബാങ്ക് ഇടപാടുകളും കേന്ദ്രീകരിച്ച് നടന്ന തുടരന്വേഷണത്തിലാണ് കില്ല സുബ്ബറാവുവിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

നിരവധി തവണ അന്വേഷണസംഘം ആന്ധ്രപ്രദേശില്‍ പ്രതിക്കായി പോയെങ്കിലും മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ രാജമുദ്രി പോലുള്ള മലകളിലും മറ്റും കയറി രക്ഷപ്പെടുകയായിരുന്നു. മലയോരമേഖലയിലെ ഇയാളുടെ താമസസ്ഥലം പൊലീസ് കണ്ടെത്തിയെങ്കിലും അവിടെ നിന്ന് പിടികൂടുകയെന്നത് ശ്രമകരമായിരുന്നു. തുടര്‍ന്ന് ആന്ധ്ര പൊലീസിന്റെ കൂടി സഹകരണത്തോടെയാണ് പ്രതിയെ അവിടെ പോയി കസറ്റഡിയിലെടുത്തത്.

ആന്ധ്രയിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. കൊരട്ടി എസ് ഐ മുഹമ്മദ് ഷിഹാബ് കുട്ടശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. കുടുതല്‍ അന്വേഷണത്തിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്എച്ച്ഒ ബി കെ അരുണ്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button