റംസാനെ വരവേൽക്കാൻ പള്ളികളും വിശ്വാസികളും ഒരുങ്ങി

മലപ്പുറം : റംസാനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഇസ്ലാംമത വിശ്വാസികൾ. പള്ളികളും വീടുകളും വൃത്തിയാക്കി ഒരുമാസത്തെ വ്രതവിശുദ്ധി ആചരിക്കാൻ വലിയ തയ്യാറെടുപ്പുകളാണ് വിശ്വാസികൾ നടത്തുന്നത്. അറ്റകുറ്റപ്പണികൾ ചെയ്തും സൗകര്യങ്ങൾ വർധിപ്പിച്ചും മോടിപിടിപ്പിച്ചും പള്ളികൾ ഒരുങ്ങി കഴിഞ്ഞു. റംസാനിലെ വിശേഷ പ്രാർഥനകൾക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കുകയാണ് പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ ലക്ഷ്യം. തറാവീഹ് നമസ്കാരത്തിനു നേതൃത്വം നൽകാൻ ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ ഇമാമുമാരെ കണ്ടെത്താനുള്ള ശ്രമവും ചില കമ്മിറ്റികൾ നടത്തുന്നുണ്ട്.
അതോടൊപ്പം തന്നെ ഏതാണ്ട് എല്ലാ പള്ളികളിലും നോമ്പുതുറക്ക് സൗകര്യങ്ങൾ ഒരുക്കാറുണ്ട് ഇത് മറ്റ് സ്ഥലങ്ങളിൽ നിന്ന് വന്ന് ജോലി ചെയ്യുന്നവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വളരെ അനുഗ്രഹമാണ്.
പ്രത്യേക പ്രഭാഷണ സദസ്സുകളും പള്ളികൾ കേന്ദ്രീകരിച്ചു നടത്താറുണ്ട്. മുസ്ലിം ഭവനങ്ങളിലും തകൃതിയായ ഒരുക്കങ്ങളാണു നടക്കുന്നത്. മുസ്ലിം സംഘടനകളും പാർട്ടികളും റിലീഫ് പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധ കൊടുക്കുന്നത്. മിക്ക സംഘടനകൾക്കും സ്വന്തമായ റിലീഫ് വിഭാഗങ്ങളുണ്ട്. ഇവയ്ക്കു പുറമെ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലും റിലീഫ് പ്രവർത്തനങ്ങളുണ്ട്.
