വെള്ളമുണ്ട ഇരട്ടക്കൊലപാതകം; പ്രതി വിശ്വനാഥന് വധശിക്ഷ
വയനാട് വെള്ളമുണ്ട ഇരട്ടക്കൊലപാതക കേസിലെ പ്രതിക്ക് വധശിക്ഷ. പ്രതി തൊട്ടിൽപാലം സ്വദേശി വിശ്വനാഥനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മോഷണശ്രമത്തിനിടെ വെള്ളമുണ്ട സ്വദേശികളായ യുവദമ്പതികളെ നാല് വർഷം മുൻപാണ് വിശ്വനാഥന് കൊലപ്പെടുത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഇരട്ടക്കൊലപാതക കേസിൽ കൽപറ്റ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
2018 ജൂലായ് ആറിനായിരുന്നു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ തെളിവൊന്നും ഇല്ലാതിരുന്ന കൊലപാതകക്കേസ് അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് അന്വേഷിച്ചത്.
രണ്ടുമാസത്തെ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബറില്‍ വിശ്വനാഥനെ പൊലീസ് അറസ്റ്റുചെയ്തു. മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വിശ്വനാഥന് ദമ്പതിമാരെ അടിച്ചുകൊന്നത്.
വീട്ടില്‍ കയറിയ വിശ്വനാഥന് ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ശബ്ദംകേട്ടുണര്‍ന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചു. മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥന് രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് കൊലപാതകം മോഷണശ്രമത്തിനിടെയായിരുന്നെന്നും വിശ്വനാഥനാണ് കൊല ചെയ്തതെന്നും പൊലീസ് പിന്നീട കണ്ടെത്തുകയായിരുന്നു . എഴുന്നൂറോളം പേരെയാണ് പൊലീസ് നിരീക്ഷിച്ചത്. വിശ്വനാഥനും പട്ടികയില്‍ ഉള്‍പ്പെട്ട ആളായിരുന്നു. അറസ്റ്റിലായ അന്നുമുതല്‍ വിശ്വനാഥന് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.