KERALA

‘യൂസുഫലി എന്താ മലപ്പുറത്ത് മാളുണ്ടാക്കാത്തേ? മുസ്‍ലിംകളെ കാശ് അങ്ങേർക്ക് വേണ്ട’; വിദ്വേഷം തുപ്പി പിസി ജോർജ്

തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ വർഗീയ വിഷം തുപ്പി മുൻ ചീഫ് വിപ്പ് പി.സി ജോർജ്. മുസ്‌ലിം വ്യാപാരികളുടെ സ്ഥാപനങ്ങളില്‍നിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുത് എന്നാവശ്യപ്പെട്ട ജോര്‍ജ് മുസ്‌ലിംകളുടെ ഹോട്ടലുകളിൽ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു. സമ്മേളനത്തിന്റെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്യവെയായിരുന്നു ജോർജിന്റെ വിഷലിപ്തമായ വാക്കുകൾ. ഏപ്രിൽ 27ന് ആരംഭിച്ച സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം നിർവഹിച്ചിരുന്നത്.
‘ യൂസഫലിയുടെ മാള്… ആ മലപ്പുറത്തെന്താ മാളുണ്ടാക്കാത്തേ. കോഴിക്കോട്ടെന്താ മാളുണ്ടാക്കാത്തേ. ഞാൻ ചോദിച്ചു നേരിട്ട്.. പത്രത്തിലുണ്ടായിരുന്നു അത്. എന്താ കാര്യം. മുസ്‌ലിംകളുടെ കാശ് അങ്ങേർക്കു വേണ്ട. നിങ്ങടെ കാശ് മാതി. നിങ്ങള് പെണ്ണുങ്ങളെല്ലാം കൂടെ പിള്ളേരുമായിട്ട് ചാടിച്ചാടി കേറുവല്ലേ മാളിനകത്തോട്ട്. നിങ്ങടെ കാശ് മുഴുവൻ മേടിച്ചെടുക്കുകയല്ലേ അയാള്. ഒരു കാരണവശാലും ഒരു രൂപ പോലും ഇതുപോലുള്ള സ്ഥാപനങ്ങൾക്ക് കൊടുക്കാൻ പാടില്ല. ഇതൊക്കെ ആലോചിച്ച് ഓർത്തു പ്രവർത്തിച്ചില്ലെങ്കിൽ നിങ്ങൾ ദുഃഖിക്കേണ്ടി വരും. പറഞ്ഞേക്കാം. യാതൊരു സംശയവും വേണ്ട.’ – ജോർജ് പറഞ്ഞു.

‘ഇവരുടെ ഹോട്ടലുകളിലൊക്കെ, ഞാൻ കേട്ടതു ശരിയാണെങ്കിൽ പലതുമുണ്ടായിട്ടുണ്ട്. ഒരു ഫില്ലർ വച്ചിരിക്കുകയാ… ചായയ്ക്കുള്ളിൽ ഒരു തുള്ളി, ഒറ്റത്തുള്ളി ഒഴിച്ചാൽ മതി. ഇംപൊട്ടന്റ് ആയിപ്പോകും. പിന്നെ പിള്ളേരുണ്ടാകില്ല.’ – അദ്ദേഹം ആരോപിച്ചു.

ഹിന്ദു വിശ്വാസത്തെ തകർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുകയാണെന്നും ജോർജ് ആരോപിച്ചു.

‘ക്ഷേത്രത്തിൽ വരുന്ന പണം മുഴുവൻ സർക്കാറിലേക്ക് പോകും. സർക്കാറിന് കടമെടുക്കാനുള്ള ഒരു സ്ഥലമാണ് ഹൈന്ദവ ക്ഷേത്രങ്ങൾ എന്നു മനസ്സിലാക്കണം. ഒരു പൈസ ക്ഷേത്രത്തിൽ നേർച്ചയിടാൻ പാടില്ല. ഇത് നിയമസഭയിൽ പറഞ്ഞപ്പോൾ രാജേട്ടൻ (ഒ. രാജഗോപാൽ) പോലും എന്റെ കൂടെ നിന്നില്ല. ഒറ്റയ്ക്ക് യുദ്ധം ചെയ്യേണ്ടി വന്നു.’ – അദ്ദേഹം പറഞ്ഞു.

ലവ് ജിഹാദിനെ കുറിച്ചുള്ള ജോര്‍ജിന്‍റെ പ്രതികരണം ഇങ്ങനെ;

‘പിണറായി വിജയൻ പറയുന്നത് ലവ് ജിഹാദ് ഇല്ലെന്നാണ്. ലവ് ജിഹാദുണ്ട്. ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ പിടിച്ചു കൊണ്ടുപോയി ഒരു പ്രസവം കഴിഞ്ഞാൽ അഫ്ഗാനിസ്താനിലെ താലിബാൻ കൊള്ളക്കാർക്ക് ബലാത്സംഗം ചെയ്യാൻ കൊടുക്കുന്ന നാണംകെട്ട സംസ്‌കാരമാണ് ലവ് ജിഹാദ്. അതാണ് നമ്മൾ എതിർക്കുന്നത്. അല്ലാതെ ഒരു പെണ്ണിനെ കല്യാണം കഴിച്ച് ജീവിക്കുന്നതിനെ എതിർക്കേണ്ട കാര്യമില്ല.’ – ജോർജ് കൂട്ടിച്ചേർത്തു.

ഏപ്രിൽ 27 മുതൽ മെയ് ഒന്നു വരെ നടക്കുന്ന സമ്മേളനത്തിൽ ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രിയാണ് മുഖ്യാതിഥി. വിവാദ സിനിമ കശ്മീർ ഫയൽസിന്റെ സംവിധായകനാണ് അഗ്നിഹോത്രി. സ്വാമി ചിദാനന്ദപുരി, കേന്ദ്രമന്ത്രി വി മുരളീധരൻ, ജെ നന്ദകുമാർ, പിസി ജോർജ്, വത്സൻ തില്ലങ്കേരി, വിജി തമ്പി, ഡോ. വിക്രം സമ്പത്ത്, ഷെഫാലി വൈദ്യ, മേജർ സുരേന്ദ്ര പൂന്യ, ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള തുടങ്ങിയവരാണ് വിവിധ സെഷനുകളിൽ സംസാരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button