യാത്രയ്ക്കിടെ പിതാവ് ‘ഫിറ്റായി’; പകരം കാറോടിച്ച എട്ടാം ക്ലാസുകാരൻ കുടുങ്ങി;13 കാരനായ മകനെ കൊണ്ട് കാറോടിപിച്ച മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം: ദീർഘദൂര യാത്രയ്ക്കിടെ മദ്യപിച്ചു ലക്കുകെട്ട അച്ഛനു പകരം കാർ ഓടിച്ച എട്ടാം ക്ലാസ് വിദ്യാർഥി കുടുങ്ങി. ദേശീയപാതയിൽ ചാത്തന്നൂർ ജംക്‌ഷനിൽ ഇന്നലെ രാത്രി എട്ടിനാണ് സംഭവം. തിരുവനന്തപുരം കളിയിക്കാവിളയിൽ നിന്നു മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെയാണ് പിതാവ് ‘ഫിറ്റായത്’. തിരുവനന്തപുരം സ്വദേശികളായ ഇരുവരും മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. പതിമൂന്നുകാരനായ മകൻ മലപ്പുറത്ത് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
യാത്രയ്ക്കിടെ ശീമാട്ടിക്കു സമീപം കാർ നിർത്തി കാൽ നിലത്ത് ഉറയ്ക്കാത്ത അവസ്ഥയിൽ പിതാവ് പുറത്തിറങ്ങി. അവിടെ വച്ചു വീണ്ടും മദ്യപിച്ചതായി നാട്ടുകാർ പറയുന്നു. ഇതോടെ മകൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി സീറ്റ് ബെൽറ്റ് ധരിച്ചു കാർ എടുത്തു. ഡ്രൈവിങ് സീറ്റിൽ ഇരുന്നാൽ പുറത്തു കാണാൻ കഴിയാത്ത ‘കുട്ടി ഡ്രൈവർ’ തിരക്കേറിയ ദേശീയപാതയിലൂടെ കാർ ഓടിച്ചു പോകുന്ന വിവരം നാട്ടുകാർ ചാത്തന്നൂർ സ്റ്റേഷനിൽ അറിയിച്ചു.
പൊലീസ് സ്റ്റേഷനു സമീപം പൊലീസ് കൈ കാണിച്ചെങ്കിലും നിർത്താതെ മുന്നോട്ടു പോയി. കാറിന്റെ സൈഡ് സീറ്റിൽ ഇരുന്ന പിതാവ് പൊലീസിനെ കൈ വീശി കാണിച്ചു യാത്ര പറഞ്ഞെങ്കിലും പൊലീസ് ജീപ്പ് ചെയ്സ് ചെയ്തു ചാത്തന്നൂർ ജംക്‌ഷനിൽ വച്ചു കാർ തടഞ്ഞു. ബോധമില്ലാതെ അവസ്ഥയിലായ പിതാവിൽ നിന്നു വിവരങ്ങൾ ശേഖരിക്കാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചിട്ടില്ല. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം പിതാവിനെതിരെ കേസ് എടുക്കാനുള്ള നീക്കത്തിലാണു പൊലീസ്.