യന്ത്രത്തകരാർ; 18 ജീവനക്കാരുമായി കടലിൽ കുടുങ്ങിയ വള്ളം രക്ഷപ്പെടുത്തി


താനൂർ: എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളം ഫിഷറീസ് വിഭാഗത്തിന്റെയും മറൈൻ എൻഫോഴ്സ്മെന്റ് ടീമിന്റെയും സഹായത്തോടെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഞായറാഴ്ച രാവിലെ താനൂർ ഹാർബറിൽനിന്ന് പുറപ്പെട്ട സുറൂർ ഇൻബോർഡ് വള്ളമാണ് എൻജിൻ തകരാറായി കടലിൽ കുടുങ്ങിയത്. 18 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്.
ഉണ്യാൽ പടിഞ്ഞാറ് 10 നോട്ടിക്കൽ മൈൽ ദൂരത്താണ് വള്ളം കുടുങ്ങിയത്. ശക്തമായ കുത്തൊഴുക്കിൽപ്പെട്ട വള്ളം പൊന്നാനിയിൽ ഫിഷറീസ് വിഭാഗവും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് നടത്തിയ നാലര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. ചെട്ടിപ്പടി സ്വദേശി ഹാജിയാരകത്ത് അബ്ദുൽ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. എ.ഡി.എഫ് പൊന്നാനിയുടെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് പൊലീസ് ഋതുൽ രാജിന്റെ നേതൃത്വത്തിൽ റെസ്ക്യൂ ഗാർഡുമാരായ അബ്ദുറഹ്മാൻ, നൗഷാദ്, മുസ്തഫ, ഹുസൈൻ ഖാദർ, സ്രാങ്കുമാരായ നാസർ, മുനീർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. താനൂരിൽ യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ വള്ളം കരക്കെത്തിക്കുന്നു
