എടപ്പാൾ: തകർത്തു പെയ്ത മഴയിൽ എരുവപ്ര താഴം വയൽ പ്രദേശം പൂർണമായും മുങ്ങിയത് അടുത്ത മഴയിൽ ആവർത്തിക്കില്ല. വെള്ളത്തിൻറെ ഒഴുക്ക് സുഗമമാക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾ കൂട്ടത്തോടെ രംഗത്തിറങ്ങി. ഇക്കഴിഞ്ഞ മഴയിലാണ് എരുവപ്ര താഴം, അന്നക്കമ്പാട് മൂതൂർ റോഡ് വെള്ളത്തിൽ മുങ്ങി ഗതാഗതം പോലും മുടങ്ങിയത്. വെള്ളം ഇറങ്ങിയതോടെ മൂതൂർ പരപ്പൻ തോട് പൂർണ്ണമായും വൃത്തിയാക്കുകയാണ്. തോട്ടിൽ മാലിന്യം തള്ളിയതിനാൽ തോടിന്റെ ഒരു ഭാഗം അടഞ്ഞു മാണിയൂർ കായലിലേക്കുള്ള ജലത്തിൻറെ ഒഴുക്ക് തടസ്സപ്പെട്ടതാണ് കനത്ത മഴയിൽ മുങ്ങാൻ ഇടയായത് .വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ പെട്ട തൊഴിലുറപ്പ് തൊഴിലാളികൾ കൂട്ടത്തോടെ ഇറങ്ങിയാണ് തോട് പൂർണ്ണമായും വൃത്തിയാക്കി കൊണ്ടിരിക്കുന്നത്. തോടിൽ ആകട്ടെ മദ്യക്കുപ്പികൾ വൻതോതിൽ പൊട്ടിച്ചെറിഞ്ഞ നിലയിലാണ്. ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് വിതരണം ചെയ്ത ബൂട്ട് ഏറെ അനുഗ്രഹമായി മാറിയിട്ടുണ്ട് .തോട് പൂർണ്ണമായും വൃത്തിയാക്കുന്നതോടെ കുളങ്കര പാടം പ്രദേശത്തിനുള്ള വെള്ളം ഉൾപ്പെടെ സുഗമമായി മാണിയൂർ കായൽ പ്രദേശത്തേക്ക് ഒഴുകിയെത്തും. അതോടെ നേരത്തെ ഉണ്ടായിരുന്ന ഈ പ്രദേശത്തെ വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ കഴിയും.